തിരുവനന്തപുരം: പിഎസ്സി നിയമന തട്ടിപ്പ് ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും. പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം മരവിപ്പിക്കുമെന്ന് പിഎസ്സി ചെയര്മാന് വ്യക്തമാക്കി. അന്വേഷണ ചുമതല കണ്‍ട്രോളര്‍ക്ക് നല്‍കിയതില്‍ വിമര്‍ശനവുമായി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമന തട്ടിപ്പ് അന്വേഷണം ആഭ്യന്തര വിജിലന്‍സ് എസ്പിക്ക് കൈമാറിയത്.
അതേസമയം, പിഎസ്സി നിയമന ക്രമക്കേട് പുറത്തുവന്നത് വിവാദമായതോടെ മുഖം രക്ഷിക്കാനുള്ള നീക്കമാണ് പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തുന്നതെന്നാണ് വിലയിരുത്തല്‍. ക്രമക്കേട് പുറത്തായതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും പിഎസ്സി തലപ്പത്ത് നടന്നിരുന്നു. ഇതും വിവാദമായ സാഹചര്യത്തിലാണ് മറ്റു വഴികളില്ലാതെ ക്രമക്കേടുകളിലെ അന്വേഷണം ആഭ്യന്തര വിജിലന്‍സ് എസ്പിക്കു കൈമാറാന്‍ ഇന്നലെ ചേര്‍ന്ന കമ്മീഷന് യോഗത്തില്‍ തീരുമാനമായത്.
നിയമന ക്രമക്കേട് ആഭ്യന്തര വിജിലന്‍സ് സംഘത്തെക്കൊണ്ട് അന്വേഷിക്കാന്‍ കഴിഞ്ഞ യോഗത്തില്‍ തീരുമാനിച്ചെങ്കിലും അത് പിഎസ്സി ചെയര്മാന് അട്ടിമറിച്ച് അന്വേഷണം പരീക്ഷാ കണ്‍ട്രോളറെ ഏല്‍പ്പിച്ചതാണ് വീണ്ടും വിവാദമായത്. ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗത്തില്‍ ചില അംഗങ്ങള്‍ ചെയര്‍മാന്റെ നടപടിക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
തുടര്‍ന്നാണ് പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം റദ്ദാക്കി ആഭ്യന്തര വിജിലന്സിനെത്തന്നെ അന്വേഷണം ഏല്പിക്കാന് ചെയര്മാന് തീരുമാനിച്ചത്. പ്ലാനിംഗ് ബോര്‍ഡ് ചീഫ് പരീക്ഷയിലെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് വിജിലന്‍സ് എസ്പി അന്വേഷിക്കുക. അതേസമയം, പിഎസ്സിക്കെതിരേ ഉയര്‍ന്നിട്ടുള്ള മറ്റു പരാതികള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാരായിരിക്കും തീരുമാനമെടുക്കുക.
ആസൂത്രണ ബോര്‍ഡിലെ ഉയര്‍ന്ന തസ്തികയായ ചീഫ് നിയമനത്തിന് 2022 ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം, പേഴ്സ്പെക്ടീവ് പ്ലാനിംഗ് വിഭാഗം, പ്ലാനിംഗ് കോ-ഓർഡിനേഷന്‍ വിഭാഗം എന്നിവയില്‍ ഓരോ ഒഴിവാണുണ്ടായിരുന്നത്.