പിറവം: പിറവം പോരാട്ട ചൂടിലേക്കടുക്കുന്പോൾ മണ്ഡലം നിലനിർത്താൻ യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബും എതിരിടാൻ എൽഡിഎഫ് സ്ഥാനാർഥിയും മുൻ കോൺഗ്രസ് നേതാവുമായ സാബു കെ. ജേക്കബും പ്രചാരണ രംഗത്ത് സജീവമായി.
യുഡിഎഫിനൊപ്പം നിന്നിട്ടുള്ള പിറവത്ത് ഏറെ ആത്മവിശ്വാസത്തോടെയാണ് അനൂപ് ജേക്കബ് മൂന്നാം അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിലുണ്ടായ വിജയം യുഡിഎഫിന് നൂറു ശതമാനവും പ്രതീക്ഷയാണ്.
കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയ പിറവം സീറ്റിൽ സാബു കെ. ജേക്കബ് സ്ഥാനാർഥിയായത് ശ്രദ്ധേയമാണ്. പിറവം പഞ്ചായത്ത് പ്രസിഡന്റും പിന്നീട് നഗരസഭയായപ്പോൾ ചെയർപേഴ്സണുമായിരുന്ന കോൺഗ്രസുകാരനായിരുന്ന സാബു കെ. ജേക്കബ് പിറവത്ത് എൽഡിഎഫ് സ്ഥാനാർഥിയായി വന്നിരിക്കുകയാണ്. അനൂപ് ജേക്കബ് എംഎൽഎയുമായുള്ള പ്രശ്നങ്ങളാലാണ് താൻ യുഡിഎഫ് വിട്ടതെന്ന് സാബു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് അനൂപ് ജേക്കബ്
അനൂപ് ജേക്കബ് ഇന്നലെ നിയോജകമണ്ഡലം അതിർത്തിയായ തിരുവാങ്കുളം, ചോറ്റാനിക്കര മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. നാളെയാണ് അനൂപ് ജേക്കബ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്.
മേഖലയിൽ ധ്രുതഗതിയിൽ ഓട്ട പ്രദക്ഷി ണത്തിന് തുടക്കമിട്ട അനൂപ് വ്യാപാരികളെയും തൊഴിലാളികളെയും കണ്ട് സൗഹൃദം പുതുക്കി.
റോഡ് ഷോയുമായി സാബു കെ. ജേക്കബ്
റോഡ് ഷോയുമായി ജന്മനാടായ പിറവത്ത് പ്രചാരണം കുറിച്ച് എൽഡിഎഫ് സ്ഥാനാർഥി സാബു കെ. ജേക്കബ്. പിറവത്ത് ഐബി ജംഗ്ഷനിൽ നിന്നുമാരംഭിച്ച റോഡ് ഷോയിൽ പാർട്ടി പ്രവർത്തകരും വിവിധ മേഖലയിലെ തൊഴിലാളി പ്രവർത്തകരും പങ്കെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.ബി. രതീഷ് കുമാറാണ് നേതൃത്വം നൽകിയത്. ഇന്നു രാവിലെ പത്തിന് കൂത്താട്ടുകുളം നഗരത്തിൽ റോഡ് ഷോ നടക്കും. രാമപുരം കവലയിൽ നിന്നാണ് റോഡ് ഷോ ആരംഭിക്കുക.