ന്യൂഡൽഹി: അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ ഔദ്യോഗിക സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ക്ഷണിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ജൂലൈ അഞ്ച് മുതൽ ഒന്പത് വരെ ടെഹ്റാൻ, കോം, മഷാദ് എന്നീ നഗരങ്ങളിലായി നടക്കുന്ന വിപുലമായ ചടങ്ങുകളിലേക്കാണ് ഇന്ത്യയ്ക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നത്. എന്നാൽ ഈ ക്ഷണത്തോട് കേന്ദ്രം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, പാകിസ്ഥാൻ തങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുക്കുമെന്ന് ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെയുണ്ടായ യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിലാണ് അലി ഖമനയ് കൊല്ലപ്പെട്ടത്. ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി മോദി നേരിട്ടോ അതോ ഏതെങ്കിലും കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമോ ചടങ്ങിൽ പങ്കെടുക്കുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.
കടുത്ത യുദ്ധ സാഹചര്യം മാറി ഇറാനും അമേരിക്കയും തമ്മിൽ സ്വിറ്റ്സർലൻഡിൽ സമാധാന ചർച്ചകൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി രാഷ്ട്രത്തലവന്മാരും വിദേശ പ്രതിനിധികളും പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് ഇന്ത്യ ഉടൻ തന്നെ തങ്ങളുടെ തീരുമാനം അറിയിക്കുമെന്നാണ് സൂചന.