മറയൂർ: മറയൂരിനടുത്തുള്ള പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ഇരച്ചിൽപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള പാതയുടെ വീതി കൂട്ടുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ ഡസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി ഇരച്ചിൽപ്പാറയ്ക്കും കച്ചാരം വെള്ളച്ചാട്ടങ്ങൾക്കുമായി രണ്ടു വർഷം മുമ്പ് അനുവദിച്ച 70 ലക്ഷം രൂപ (ഓരോന്നിനും 35 ലക്ഷം വീതം) ഉപയോഗിച്ചാണ് വികസനപ്രവർത്തനം നടത്തുന്നത്.
കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവൻരാജ് പാത വീതി കൂട്ടുന്ന പണിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിൽനിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ച് ചില ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്തിരുന്നു.
ഇടക്കടവ്, പൊങ്ങുംപള്ളി, വണ്ണാന്തുറൈ, പാളപ്പെട്ടി തുടങ്ങിയ ഗ്രാമങ്ങളിലേക്കുള്ള ഏക യാത്രാ മാർഗമായ ഈ റോഡിൽ അവധി ദിനങ്ങളിൽ സഞ്ചാരികളുടെ തിരക്ക് കൂടുമ്പോൾ ഗതാഗതക്കുരുക്കും ഉണ്ടാകുന്നതാണ്. പാതയ്ക്കു മതിയായ വീതി ഇല്ലാത്തതാണ് പ്രധാന കാരണം.
ഇപ്പോഴത്തെ വികസനത്തോടെ യാത്രാദുരിതം ഗണ്യമായി കുറയുമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും പ്രതീക്ഷ. കോവിൽക്കടവ് ടൗണിൽനിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് മനോഹരമായ ഇരച്ചിൽപ്പാറ വെള്ളച്ചാട്ടം.