ഇറാൻ- ഇസ്രായേൽ സംഘർഷം ഭീതി പരത്തുന്നതിനിടയിൽ ദുബായിൽ കുടുങ്ങി നടൻ അജിത് കുമാർ. യുദ്ധം കൊടുമ്പിരി കൊണ്ടതോടെ അന്തരാഷ്ട്രവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയത് അജിത്തിന്റെ യാത്രയേയും ബാധിച്ചു.
ദുബായിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങാനിരിക്കെയാണ് ഈ അപ്രതീക്ഷിത തടസം ഉണ്ടായത്. റേസിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് അജിത് ദുബായിലെത്തിയത്.
2025-ലെ 24H ദുബായ് (24H Dubai) എൻഡുറൻസ് റേസിൽ അജിത് പങ്കെടുത്തിരുന്നു. അബുദാബിയിൽ വരാനിരിക്കുന്ന റേസിംഗ് ഇവന്റുകൾക്കായി അദ്ദേഹം കഠിനമായ പരിശീലനത്തിലായിരുന്നു. പരിശീലനം പൂർത്തിയാക്കി ഇന്ത്യയിലേയ്ക്ക് മടങ്ങാനിരിക്കെയാണ് സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചത്.
അജിത് കുമാർ സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ മാനേജർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം പൂർണമായി സുരക്ഷിതനാണെന്നും നിലവിൽ യാതൊരുവിധ അപകടസാധ്യതയും നേരിടുന്നില്ലെന്നും മാനേജർ പറഞ്ഞു. ശനിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന അദ്ദേഹം വിമാനത്താവളത്തിലെത്തിയശേഷം തിരികെ പോരുകയായിരുന്നു.
മേഖലയിലെ സാഹചര്യം ശാന്തമാവുകയും വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്താലുടൻ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്നും മാനേജർ പറയുന്നു.