ഇരിട്ടി: നഗരത്തിലെ ഗതാഗത പരിഷ്കരണം നിലവിൽ വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പുതിയ ബസ്സ്റ്റാൻഡ് വൺവേ റോഡിലെ അലക്ഷ്യ പാർക്കിംഗിന് മാറ്റമില്ല. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനും വാഹനയാത്രക്കാർ തമ്മിലുള്ള വാക്കുതർക്കങ്ങൾക്കും ഇടയാക്കുകയാണ്. ഈമാസം ഒന്നുമുതലാണ് ഇരിട്ടി നഗരത്തിൽ പുതിയ ഗതാഗത ക്രമീകരണം നടപ്പാക്കിയത്. വിവിധ വാഹനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് സ്ഥലങ്ങൾ നിശ്ചയിച്ചെങ്കിലും ഇതുസംബന്ധിച്ച സൂചനാ ബോർഡുകൾ നഗരത്തിൽ സ്ഥാപിച്ചിട്ടില്ല. വൺവേ റോഡിനെ "നോ പാർക്കിംഗ്' മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതുസൂചിപ്പിക്കുന്ന ബോർഡുകളും ഇല്ല. ഇതുമൂലം പഴയതുപോലെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തുടരുകയാണ്.
ഇരുഭാഗങ്ങളിലും നിർത്തിയിട്ട വാഹനങ്ങൾക്കിടയിലൂടെ ബസ്സ്റ്റാൻഡിലേക്കു കടന്നുപോകേണ്ടി വരുന്ന ബസുകളാണ് ഏറ്റവും കൂടുതൽ പ്രയാസം നേരിടുന്നത്. ഇതിനിടെ ബസ്സ്റ്റാൻഡ് ഭാഗത്തുനിന്ന് മെയിൻ റോഡിലേക്ക് പ്രവേശിക്കുന്ന കാറുകളും ഓട്ടോറിക്ഷകളും ഉൾപ്പെടെയുള്ള ചെറുവാഹനങ്ങളും എത്തുന്നതോടെ പലപ്പോഴും വാഹനങ്ങൾ തമ്മിൽ ഉരസുകയും ഗതാഗതം തടസപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഡ്രൈവർമാർ തമ്മിലുള്ള വാക്കുതർക്കങ്ങളും പതിവാകുകയാണ്. അതേസമയം പുതിയ ഗതാഗത ക്രമീകരണത്തെക്കുറിച്ച് വ്യക്തമായ സൂചനാ ബോർഡുകൾ ഇല്ലാത്തതിനാൽ വിവരമറിയാതെ റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതായും പരാതി ഉയരുന്നു.
കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങി പത്തു മിനിറ്റിനുള്ളിൽ തിരിച്ചെത്തുമ്പോഴേക്കും പിഴ ചുമത്തപ്പെടുന്ന സംഭവങ്ങൾ ഉണ്ടാകുന്നതായാണ് പറയുന്നത്. ദൂരസ്ഥലങ്ങളിൽ നിന്ന് ഇരിട്ടിയിലെത്തുന്ന വാഹനയാത്രക്കാരാണ് കൂടുതലും ഇത്തരത്തിൽ പിഴയടയ്ക്കേണ്ടി വരുന്നത്. ഗതാഗത പരിഷ്കരണം ഫലപ്രദമാക്കാൻ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ആവശ്യമായ സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും വൺവേ റോഡിലെ അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി സ്വീകരിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.