ടെൽഅവീവ്: ഭീകരതയെ ചെറുക്കാൻ ഒപ്പമുണ്ടെന്നു ഇസ്രയേലിന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദർശനത്തിന്റെ ആദ്യദിനമായ ഇന്നലെ ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്താണ് മോദിയുടെ ഐക്യദാർഢ്യപ്രഖ്യാപനം. ഇസ്രായേലിൽ കഴിഞ്ഞ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണവും മുംബൈ ഭീകരാക്രമണവും തമ്മിലുള്ള സമാനതകൾ പ്രസംഗത്തിൽ പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
“നിങ്ങളുടെ വേദന ഞങ്ങൾ മനസിലാക്കുന്നു. ദുഃഖം ഞങ്ങൾ പങ്കിടുന്നു. ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും ഒന്നിച്ചുനിൽക്കുമെന്നും” മോദി പ്രഖ്യാപിച്ചു.
മോദി, മോദി എന്ന് ആർത്തുവിളിച്ചാണ് ഇസ്രയേൽ എംപിമാർ ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രതിപക്ഷനിരയും സഭയിൽ എത്തിയിരുന്നു. മോദിയെ സഹോദരനായാണു കാണുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സഭയിൽ പറഞ്ഞു. ജൂതര്‍ക്ക് അഭയം നല്കിയ രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം അംഗങ്ങളെ ഓർമിപ്പിക്കുകയും ചെയ്തു.
നേരത്തെ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് ഇരുനേതാക്കളും ചർച്ച നടത്തിയിരുന്നു. സാങ്കേതികവിദ്യ, കൃഷി ഉൾപ്പെടെ വിഷയങ്ങളിൽ ഊന്നിയായിരുന്നു സംഭാഷണം. ടെൽ അവീവിലെ ബെൻഗുറിയോൺ വിമാനത്താവളത്തിലെത്തിയ മോദിയെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറയും ചേർന്ന് ചുവപ്പുപരവതാനി വിരിച്ചാണ് സ്വീകരിച്ചത്.
ഒന്പതുവർഷത്തിനിടെ രണ്ടാംതവണയാണു മോദി ഇസ്രയേലിലെത്തുന്നത്. 2017 ലെ മോദിയുടെ സന്ദർശനത്തിനു പിന്നാലെയാണ് ഇന്ത്യാ-ഇസ്രയേൽ ബന്ധം തന്ത്രപ്രധാന സഹകരണത്തിലേക്കു പുരോഗമിച്ചത്.