CAREER DEEPIKA
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനു കീഴിൽ തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ 100 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ ജനുവരി 10, 11 തീയതികളിൽ.
വിഭാഗങ്ങളും യോഗ്യതയും:
ഗ്രാജ്വേറ്റ് അപ്രന്റിസ്
മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ, ഇൻസ്ട്രമെന്റേഷൻ, കെമിക്കൽ, കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്.
നോൺ എൻജിനിയറിംഗ്: ബിഎ/ബിഎസ്സി/ബികോം. സ്റ്റൈപൻഡ്: 9000.
ടെക്നീഷൻ അപ്രന്റിസ്
മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ, കെമിക്കൽ എൻജിനിയറിംഗ്: ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ.
സ്റ്റൈപൻഡ്: 8000. 2021-2025 വർഷങ്ങളിൽ യോഗ്യത നേടിയവർക്കാണ് അവസരം.
www.iprc.gov.in
National
ന്യൂഡൽഹി: ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപണ വിജയത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ബഹിരാകാശ രംഗത്തെ സുപ്രധാന മുന്നേറ്റമാണിതെന്നും അഭിമാനകരമായ നാഴികക്കല്ലാണെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ഇത് ഇന്ത്യയുടെ വിക്ഷേപണ ശേഷിയെ ശക്തിപ്പെടുത്തുകയും ആഗോള വാണിജ്യ വിക്ഷേപണ വിപണിയിലെ നമ്മുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിനായുള്ള നമ്മുടെ ശ്രമങ്ങളുടെ പ്രതിഫലനമാണിത്. കഠിനാധ്വാനികളായ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞർക്കും എൻജിനിയർമാർക്കും അഭിനന്ദനങ്ങൾ. ബഹിരാകാശ ലോകത്ത് ഇന്ത്യ കൂടുതൽ ഉയരങ്ങളിലേക്ക് കുതിച്ചുയരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യവും രണ്ട് മാസത്തിനിടെയുള്ള രണ്ടാം വിക്ഷേപണവുമാണിത്.
16 മിനിറ്റുകൊണ്ട് ഉപഗ്രഹത്തെ ഭൂമിയിൽനിന്ന് 520 കിലോമീറ്റർമാത്രം അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. ഖര, ദ്രവ, ക്രയോജനിക് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന മൂന്നു ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്.
അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ പുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2-വിനെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. 6100 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം.
ടെലികോം ടവറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ സാധാരണ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം എത്തിക്കുകയെന്നതാണ് ബ്ലൂബേർഡ് ഉപഗ്രഹത്തിന്റെ ദൗത്യം.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) യുഎസ് ആസ്ഥാനമായുള്ള എഎസ്ടി സ്പേസ് മൊബൈലും (എഎസ്ടി ആൻഡ് സയൻസ്, എൽഎൽസി) തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായാണ് ദൗത്യം.
National
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് നടത്തുന്ന അമേരിക്കയുടെ ബ്ലൂബേര്‍ഡ്- 6 ഉപഗ്രഹത്തിന്റെ വിക്ഷേപണം ബുധനാഴ്ച ശ്രീഹരിക്കോട്ടയില്‍ നടക്കും. ഐഎസ്ആര്‍ഒയുടെ ‘എല്‍വിഎം 3’ വിക്ഷേപണ വാഹനത്തിലാണ് ബ്ലൂബേര്‍ഡ്- 6 വിക്ഷേപിക്കുക.
ഇന്ത്യന്‍ സമയം രാവിലെ 8.54ഓടെയാണ് വിക്ഷേപണം. ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള വാണിജ്യ കരാറിലൂടെയാണ് യുഎസിന്റെ ഉപഗ്രഹവിക്ഷേപണം ഐഎസ്ആര്‍ഒ നടത്തുന്നത്.
ബംഗളൂരു ആസ്ഥാനമായുള്ള ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമാണ് ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ്.
ലോകമെമ്പാടുമുള്ള ദൈനംദിന സ്മാര്‍ട്ട്ഫോണുകളിലേക്ക് ഹൈ-സ്പീഡ് സെല്ലുലാര്‍ ബ്രോഡ്ബാന്‍ഡ് നേരിട്ട് എത്തിക്കുന്നതിനാണ് അടുത്ത തലമുറ ബ്ലൂബേര്‍ഡ് ഉപഗ്രഹങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
District News
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് ഫിസിക്സ് വിഭാഗത്തിന്റെയും ഐഎസ്ആർഒയുടെയും സംയുക്താമുഖ്യത്തിൽ 13, 14 തീയതികളിൽ കോളജിൽ ഐഎസ്ആർഒ സ്പേസ് എക്സിബിഷൻ സംഘടിപ്പിക്കും.
ബഹിരാകാശ ശാസ്ത്രരംഗത്തെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധ വാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ആർഒ സ്പേസ് എക്സിബിഷൻ നടത്തുന്നതെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതേവരെ സ്പേസിലേക്ക് അയച്ചിട്ടുള്ള റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും ബഹിരാകാശ ദൗത്യങ്ങൾ, മോഡലുകൾ, ആപ്ലിക്കേഷനുകൾ എന്നിവയുടെ മോഡലുകൾ എക്സിബിഷനിൽ പ്രദർശിപ്പിക്കും.
ഇന്ത്യയുടെ ആദ്യകാല ഉപഗ്രഹ വിക്ഷേപണങ്ങൾ മുതൽ ചാന്ദ്രയാൻ, ഗഗൻയാൻ, ആദിത്യ, നൈസാർ തുടങ്ങിയവ എക്സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർക്ക്, പ്രത്യേകിച്ച് വിദ്യാർഥികൾക്ക്, എടുത്തുകാട്ടാവുന്ന വിജ്ഞാനപ്രദമായ പ്രദർശനങ്ങൾ വിവരണാത്മക രീതിയിൽ ഉപഗ്രഹങ്ങൾ, റോക്കറ്റുകൾ, ദൈനംദിന ജീവിതത്തിൽ അവയുടെ പങ്ക് എന്നിവയെക്കുറിച്ച് പഠിക്കാൻ പ്രദർശനം സവിശേഷ അവസരം നൽകും.
രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന എക്സിബിഷനിൽ പ്രവേശനം സൗജന്യമായിരിക്കും.സ്പേസ് എക്സിബിഷനോടനുബന്ധിച്ച് വിദ്യാർഥികളുടെ ശാസ്ത്ര അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ വിദ്യാർഥികൾക്ക് സ്റ്റിൽ, വർക്കിംഗ് മോഡൽ എന്നീ വിഭാഗങ്ങളിൽ മത്സരങ്ങളും നടത്തും. എക്സിബിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 645791912, 9977408843 നന്പരുകളിൽ ബന്ധപ്പെടണം.
ഫിസിക്സ് വിഭാഗം മേധാവി ഡോ. ഐ. ധന്യ, എക്സിബിഷൻ കോഓർഡിനേറ്റർ ഡോ.അച്ചാമ്മ ജോർജ് , എംജി യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. സജിത്ത് ബാബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
National
ശ്രീഹരിക്കോട്ട: നാവിക സേനയ്ക്കായുള്ള നിർണായക വാർത്താ വിനിമയ ഉപഗ്രഹം വഹിച്ചുള്ള എൽവിഎം3 എം5 വിക്ഷേപണം വിജയം. സിഎംഎസ് 03 ഉപഗ്രഹം സുരക്ഷിതമായി ബഹിരാകാശത്ത് എത്തിയെന്ന് ഐഎസ്ആർഒ അധികൃതർ വ്യക്തമാക്കി.
വൈകുന്നേരം 5.26നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണതറയിൽ നിന്ന് സിഎംഎസ് 03 ഉപഗ്രഹവുമായി എൽവിഎം മൂന്ന് കുതിച്ചുയര്‍ന്നത്. വിക്ഷേപിച്ച് അധികം വൈകാതെ സിഎംഎസ് 03 ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേര്‍പ്പെട്ടു.
ഉപഗ്രഹത്തിന്റെ ചിത്രങ്ങളടക്കം ഐഎസ്ആർഒ രഹസ്യമാക്കിയിരിക്കുകയാണ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ വിവരങ്ങള്‍ ഐഎസ്ആർഓ അതീവരഹസ്യമായി സൂക്ഷിക്കുകയാണ്.
ലോഞ്ച് ബ്രോഷറിലും ഉപഗ്രഹ വിവരങ്ങൾ നൽകിയിട്ടില്ല. 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് സിഎംഎസ് 03. ഇന്ത്യൻ മണ്ണിൽ നിന്ന് ജിയോസിംക്രണസ് ഓർബിറ്റിലേക്കയക്കുന്ന എറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്.
ഇന്ത്യൻ മഹാസമുദ്രത്തിലുടനീളം സുരക്ഷിതമായ വോയിസ്, വീഡിയോ, ഡാറ്റാ ലിങ്കുകൾ ലഭ്യമാക്കുന്നതിനായി ഇതിൽ യുഎച്ച്എഫ്,എസ്,സി,കെയു ബാൻഡ് പേലോഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
National
ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ ഇന്നു വിക്ഷേപിക്കും. വൈകുന്നേരം 5.40നാണ് നിസാറിനെയും വഹിച്ച് ഇന്ത്യയുടെ ജിഎസ്എല്‍വി-എഫ് 16 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍നിന്നു കുതിക്കുക.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2.10ന് നിസാർ ദൗത്യവിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും കഴിഞ്ഞ ഫെബ്രുവരിയിൽ വാഷിംഗ്ടൺ ഡിസിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയുണ്ടായ ചർച്ചയെത്തുടർന്നാണ് ദൗത്യത്തിനു വേഗം കൈവന്നത്.
നാസയും ഐഎസ്ആര്‍ഒയും വികസിപ്പിച്ച രണ്ടു വ്യത്യസ്ത ആവൃത്തികളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ റഡാറുകളാണ് 2,392 കിലോഗ്രാം ഭാരമുള്ള നിസാറിന്റെ സവിശേഷത. 12 ദിവസത്തെ ഇടവേളകളില്‍ ഭൂമിയിലെ ഓരോ സ്ഥലത്തിന്റെയും ഏറ്റവും വ്യക്തമായ വിവരങ്ങള്‍ രാപകല്‍ ഭേദമന്യേ ശേഖരിക്കാന്‍ ഇതിനാവും. ഭൂമിയിലെ ചെറിയ കാര്യങ്ങള്‍ വരെ ഇതു കണ്ടെത്തും.
മഞ്ഞുപാളികളുടെ ചലനം, കപ്പല്‍ കണ്ടെത്തല്‍, തീരദേശ നിരീക്ഷണം, കൊടുങ്കാറ്റുകളുടെ സ്വഭാവം, മണ്ണിന്റെ ഈര്‍പ്പം മാറ്റങ്ങള്‍, ഉപരിതല ജലസ്രോതസുകളുടെ മാപ്പിംഗ് നിരീക്ഷണം, പ്രകൃതിദുരന്ത സാധ്യതകള്‍ കണ്ടെത്താനും കാരണങ്ങള്‍ വിലയിരുത്താനും വേണ്ട വിലപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടെ ലഭിക്കും. ഏകദേശം 1.5 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിച്ച നിസാറിന്റെ ദൗത്യ ആയുസ് അഞ്ചു വര്‍ഷമാണ്.
National
ശുഭാംശു ബഹിരാകാശ നിലയത്തിൽ
ആക്സിയം 4 വിക്ഷേപണം വിജയം
ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ ശുഭാംശു ശുക്ല ഉള്‍പ്പെടുന്ന ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം വിജയം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം. 28 മണിക്കൂർ യാത്ര പൂർത്തിയാക്കി ഇന്നു വൈകുന്നേരം നാലരയോടെ സംഘം ബഹിരാകാശ നിലയത്തില്‍ എത്തുമെന്ന് നാസ അറിയിച്ചു. തുടർന്ന് ഡ്രാഗണ്‍ പേടകം അന്താരാഷ് ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. 14 ദിവസമാണ് ദൗത്യ കാലയളവ്.
ഇതോടെ രാജ്യത്തുനിന്നു ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാകും മുപ്പത്തിയൊന്പതുകാരനായ ശുഭാംശു ശുക്ല. ഏഴു തവണയാണ് വിവിധ കാരണങ്ങളാല്‍ ദൗത്യവിക്ഷേപണം മാറ്റിയത്. മോശം കാലാവസ്ഥ, സ്പേസ് എക്സിന്റെ ഫാൽക്കണ്‍9 റോക്കറ്റിൽ കണ്ടെത്തിയ ചോർച്ച, അന്താരാഷ് ട്ര ബഹിരാകാശ നിലയത്തിലെ പ്രശ്നങ്ങൾ എന്നിവ കാരണമായിരുന്നു യാത്ര മാറ്റിവച്ചത്.
ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗി വിറ്റ്സണ്‍, പോളണ്ടില്‍നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉയാന്സ്കി, ഹംഗറിയില്‍നിന്നുള്ള ടിബര്‍ കപു എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്‍. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു ചെലവഴിച്ച (675 ദിവസം) അമേരിക്കക്കാരി പെഗിയാണ് ദൗത്യം കമാൻഡർ. ദൗത്യം നയിക്കുന്നത് മിഷൻ പൈലറ്റ് ശുഭാംശു ശുക്ലയാണ്. ഉയാൻസ്കിയും കപുവും മിഷൻ സ്പെഷലിസ്റ്റുകളാണ്.
മൈക്രോ ഗ്രാവിറ്റിയില്‍ അറുപതിലേറെ പരീക്ഷണങ്ങള്‍ ചെയ്യുകയാണു സംഘത്തിന്റെ ലക്ഷ്യം. ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ കന്പനിയായ ആക്സിയം സ്പേസിന്റെ നാലാം ബഹിരാകാശ ദൗത്യമായിരുന്നു ഇത്. നാസ, ഐഎസ്ആർഒ, ആക്സിയം സ്പേസ്, സ്പേസ് എക്സ്, യൂറോപ്യൻ സ്പേസ് ഏജൻസി, പോളണ്ടിന്റെയും ഹംഗറിയുടെയും ബഹിരാകാശ ഏജൻസികൾ എന്നിവയുടെ സംയുക്ത ദൗത്യമാണ് ആക്സിയം 4.
ഇന്ത്യക്കുവേണ്ടി ഐഎസ്ആര്‍ഒ നിര്‍ദേശിച്ച ഏഴു പരീക്ഷണങ്ങള്‍ ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്യും. സൂക്ഷ്മ ജീവികളില്‍ റേഡിയോ തരംഗങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍, ശരീരത്തിന്റെ പേശികള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, മൈക്രോ ഗ്രാവിറ്റിയില്‍ ഇലക്ട്രോണിക് ഡിസ്പ്ലേയും കണ്ണുകളുടെ ചലനം, വിത്തുകള്‍ മുളപ്പിക്കലും വളര്‍ച്ചയും തുടങ്ങിയ പരീക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുന്നു.
അവിസ്മരണീയ യാത്ര: ശുഭാംശു
“നമസ്കാരം, എന്റെ പ്രിയപ്പെട്ടവരേ... എന്തൊരു അവിസ്മരണീയ യാത്രയാണിത്. 41 വർഷത്തെ ഇടവേളയ്ക്കുശേഷം നാം ബഹിരാകാശത്ത് എത്തിയിരിക്കുകയാണ്.
ഭൂമിയെ സെക്കന്‍ഡില്‍ 7.5 കിലോമീറ്റര്‍ വേഗത്തിലാണ് ഞങ്ങള്‍ വലംവച്ചുകൊണ്ടിരിക്കുന്നത്. എന്റെ ഈ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ തുടക്കമല്ല, ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ ആരംഭമാണ്. ജയ് ഹിന്ദ്! ജയ് ഭാരത്!” ഡ്രാഗണ്‍ പേടകത്തിൽ ബഹിരാകാശത്ത് എത്തിയശേഷം ശുഭാംശു ശുക്ല പ്രതികരിച്ചു.
ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ
രാകേഷ് ശർമയ്ക്കുശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടമാണു ലക്നോ സ്വദേശിയും വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ല സ്വന്തമാക്കിയത്. 1984ലാണ് റഷ്യയുടെ സോയൂസ് പേടകത്തിൽ രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയത്. അതേസമയം, രാകേഷ് ശർമയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കായിരുന്നില്ല. ഭൂമിയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സ്ഥിതി ചെയ്യുന്നത്. 109 മീറ്റർ നീളവും 73 മീറ്റർ വീതിയുമുള്ള ഐഎസ്എസ് 1998ൽ അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവർ ചേർന്നാണു നിർമിച്ചത്.