Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JEEVITHA VIJAYAM

Jeevitha Vijayam

ഹൃദയത്തിലെ ചങ്ങലകൾ...

റഷ്യൻ സാഹിത്യത്തിലെ മഹാനായ ഒരു എഴുത്തുകാരനാണ് ഐവാൻ തുർഗെനേവ് (1818-1883). മനുഷ്യന്‍റെ ആത്മസംഘർഷങ്ങളും നിശബ്ദവേദനകളും അതീവ സൗമ്യമായി ചിത്രീകരിക്കുന്നതിൽ അദ്ദേഹം എന്നും ഉത്സുകനായിരുന്നു. മനുഷ്യഹൃദയത്തിന്‍റെ അഗാധങ്ങളിലേക്കുള്ള അദ്ദേഹത്തിന്‍റെ ദർശനം ഇന്നും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നു. അദ്ദേഹം അവതരിപ്പിച്ചിരിക്കുന്ന പല കഥകളും അനുദിനജീവിതത്തിൽ നമുക്കുണ്ടായിരിക്കേണ്ട വിവിധ മൂല്യങ്ങളെ ഓർമിപ്പിക്കുന്നവയാണ്. അങ്ങനെയുള്ള ഒരു കഥ ഇവിടെ വിവരിക്കട്ടെ.

വയസായ ഒരാൾ അനേക വർഷങ്ങൾക്കുശേഷം സ്വന്തം ഗ്രാമത്തിലേക്കു മടങ്ങിവരികയാണ്. അപ്പോൾ അവിടെ എല്ലാത്തിനുംതന്നെ മാറ്റം സംഭവിച്ചിരുന്നു. വഴികളും വീടുകളും ആളുകളുമെല്ലാം പുതിയതായി തോന്നി. എന്നാൽ ആ വൃദ്ധന്‍റെ മനസിൽ മായാതെകിടന്നിരുന്ന ഒരോർമയുണ്ടായിരുന്നു. വർഷങ്ങളായി ഹൃദയത്തിൽ ഉണങ്ങാതെ കിടന്ന വിരോധത്തിന്‍റെ വലിയൊരു മുറിവ്.

യൗവനത്തിൽ ആ ഗ്രാമത്തിലെ ഒരാളുമായുണ്ടായ ഒരു വലിയ പിണക്കം ആ വൃദ്ധന്‍റെ മനസിൽ ആഴമേറിയ ഒരു പിളർപ്പായി മാറിയിരുന്നു. അതു ക്ഷമിക്കാനും മറക്കാനും സാധിക്കാതിരുന്നതുകൊണ്ടാണ് അയാൾ ഗ്രാമംവിട്ടു പോയത്. ജീവിതം മുന്നോട്ടുപോയെങ്കിലും ആ സംഭവത്തെ അയാൾ തന്‍റെ ഹൃദയത്തിന്‍റെ ഇരുണ്ട കോണിൽ സൂക്ഷിച്ചു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്ന ചിന്താഗതിയോടെയാണ് അയാൾ ഗ്രാമത്തിലേക്കു മടങ്ങിയത്.

പക്ഷേ ഗ്രാമത്തിലെത്തി തന്‍റെ പ്രതിയോഗിയെക്കുറിച്ച് തിരക്കിയപ്പോൾ ഗ്രാമവാസികൾ അയാളെ ആശ്ചര്യത്തോടെ നോക്കി. ചിലർക്ക് അയാൾ ചോദിച്ചയാളെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. എന്നാൽ മറ്റുചിലർ ആ മനുഷ്യൻ പണ്ടേ മരിച്ചുപോയി എന്നു പറഞ്ഞു. ഒരുകാലത്ത് ആ ഗ്രാമത്തിലെ സകലർക്കും അറിയാമായിരുന്ന ആ രണ്ടുപേരുടെ പരസ്പര ശത്രുതയെക്കുറിച്ച് ലോകം പണ്ടേ മറന്നുപോയിരുന്നു. അത് ഓർമിച്ചിരുന്നതാകട്ടെ ആ വൃദ്ധൻ മാത്രം.

ആ രാത്രിയിൽ വൃദ്ധൻ ഒറ്റയ്ക്കിരുന്ന് ഓരോന്നിനെക്കുറിച്ച് ചിന്തിക്കാൻതുടങ്ങി. അപ്പോൾ അയാൾ തിരിച്ചറിഞ്ഞ സത്യം അയാളെ ഞെട്ടിക്കുകതന്നെചെയ്തു. താൻ ആരോടു ശത്രുതപുലർത്തിയിരുന്നുവോ അയാൾ പണ്ടേതന്നെ സ്വതന്ത്രനായിപ്പോയി. താനാകട്ടെ, ഇപ്പോഴും ചങ്ങലകളാൽ ബന്ധിക്കപ്പെട്ടുകിടക്കുന്നു. ആ ചങ്ങലകൾ കൈകളില്ലല്ല, ഹൃദയത്തിലാണെന്നുമാത്രം!

ഈ കഥ മനുഷ്യജീവിതത്തിലെ ഒരു ഗഹനസത്യത്തെ തുറന്നുകാണിക്കുന്നു. മറ്റൊരാളോടു ക്ഷമിക്കാതിരിക്കുന്പോൾ അയാളെ ശിക്ഷിക്കുകയാണെന്നു നാം കരുതുന്നു. എന്നാൽ യഥാർഥത്തിൽ ശിക്ഷിക്കപ്പെടുന്നത് നമ്മുടെ ശത്രുവല്ല, നാംതന്നെയാണ്. കാരണം ശത്രുതയുടെ ഭാരം പേറുന്നതു നാംതന്നെയാണ്, ശത്രുവല്ല. കാലം മുന്നോട്ടുപോകുന്പോൾ ലോകം എല്ലാം മറക്കും. എന്നാൽ ക്ഷമിക്കാൻ വിസമ്മതിക്കുന്ന നമ്മുടെ മനസ് എപ്പോഴും ആ ശത്രുത താലോലിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ നമ്മുടെ മനസിനൊരിക്കലും ശാന്തിയുണ്ടാവില്ല.

മനസിനു ശാന്തി വേണമെങ്കിൽ ശത്രുക്കളോടു ക്ഷമിക്കുകയല്ലാതെ മറ്റൊരു മാർഗമില്ല. ദൈവവചനം പറയുന്നു: ""മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല'' (മത്താ 6:14-15). ദൈവം നമ്മോടു ക്ഷമിച്ചെങ്കിൽ മാത്രമേ നമുക്കു ശാന്തി ലഭിക്കുകയുള്ളൂ. എന്നാൽ ദൈവം നമ്മോടു ക്ഷമിക്കണമെങ്കിൽ നാം മറ്റുള്ളവരോടു ക്ഷമിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യാതെ നമുക്കൊരിക്കലും സമാധാനത്തോടെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നു വ്യക്തം.

ഒരു ജാപ്പനീസ് കഥ. ധാരാളം ശിഷ്യരുണ്ടായിരുന്ന ഒരു ഗുരുവിനു വിലയേറിയ ചില ചായക്കപ്പുകളുണ്ടായിരുന്നു. പ്രമുഖരായവർ സന്ദർശനത്തിനെത്തുന്പോൾ ആ കപ്പുകളിലാണ് ചായ നൽകിയിരുന്നത്. ഒരിക്കൽ ഒരു ശിഷ്യൻ അബദ്ധവശാൽ ആ കപ്പുകളിലൊന്ന് താഴെയിട്ടു പൊട്ടിക്കാനിടയായി. ശിഷ്യൻ ഭയംകൊണ്ടു വിറച്ചു. എന്നാൽ ഗുരുവാകട്ടെ, ആ കപ്പിന്‍റെ കഷണങ്ങൾ ശാന്തമായി ശേഖരിച്ചശേഷം സ്വർണം ഉപയോഗിച്ച് കൂട്ടിയോജിപ്പിച്ചു. അപ്പോൾ ആ കപ്പ് കൂടുതൽ മനോഹരമായി കാണപ്പെട്ടു.

നമ്മുടെ ജീവിതബന്ധങ്ങൾ വിവിധ കാരണങ്ങളാൽ പൊട്ടിപ്പോകാം. എന്നാൽ ദൈവകൃപ ഉപയോഗിച്ച് ആ ബന്ധങ്ങൾ പൂർവാധികം മനോഹരമാക്കാൻ നമുക്കു സാധിക്കും. ചായക്കപ്പ് പൊട്ടിപ്പോയപ്പോൾ അതിന്‍റെ വിവിധ കഷണങ്ങൾ കൂട്ടിയോജിപ്പിച്ചത് സ്വർണം വിളക്കിയായിരുന്നു. അപ്പോഴത് പൂർവസ്ഥിതിയിലായി എന്നു മാത്രമല്ല, അതു കൂടുതൽ മനോഹരമായിത്തീരുകയും ചെയ്തു.

ഇതുപോലെതന്നെ ജീവിതബന്ധങ്ങൾ തകരുന്പോൾ ദൈവകൃപയിലാശ്രയിച്ച് ആ ബന്ധങ്ങൾ നാം പുനഃസ്ഥാപിക്കണം. അതു പൂർവാധികം മെച്ചമാക്കുകയും വേണം. ദൈവവചനം പറയുന്നു: ""ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്'' (സങ്കീ 34:18). ദൈവം നമുക്ക് സമീപസ്ഥനായിരിക്കുന്നതുകൊണ്ട് ഏതുനിമിഷവും അവിടത്തെ കൃപയ്ക്കായി നമുക്ക് അവിടത്തെ സമീപിക്കാനാവും. അപ്പോൾ തീർച്ചയായും അവിടന്ന് നമ്മെ അനുഗ്രഹിക്കുമെന്നതിൽ സംശയംവേണ്ട.

ദൈവത്തിന്‍റെ കൃപ നമുക്കു ലഭിച്ചാൽ ഏതു തെറ്റും ആരോടും നമുക്കു ക്ഷമിക്കാൻ സാധിക്കും. അതുപോലെ തകർന്നുപോയ ബന്ധങ്ങൾ പൂർവാധികം മെച്ചപ്പെടുത്തുവാനും സാധിക്കും. എന്നാൽ ദൈവകൃപയിലാശ്രയിക്കാൻ നാം വിസമ്മതിച്ചാൽ ഹൃദയത്തിലെ ചങ്ങലകൾ നമ്മെ ബന്ധിച്ചുനിർത്തുകതന്നെചെയ്യും.

നമുക്കുവേണ്ടത് ഹൃദയസ്വാതന്ത്ര്യമാണ്. മനസമാധാനമാണ്. സന്തോഷപ്രദമായ ഒരു ജീവിതമാണ്. അതിനാകട്ടെ, നമ്മുടെ ഹൃദയചങ്ങലകൾ തകരുകതന്നെ വേണം. അതിനുള്ള ദൈവകൃപയ്ക്കായി നമുക്കു പ്രാർഥിക്കാം. പ്രത്യേകിച്ചും ഈ നോന്പുകാലത്ത്.

Latest News

Corehub Up