മലപ്പുറം: വിവാദ പ്രസംഗം നടത്തി കെ.ടി. ജലീൽ എംഎൽഎ വോട്ടഭ്യർഥിച്ച വളാഞ്ചേരി നഗരസഭ ഒന്നാംവാർഡ് താണിക്കൽ ഡിവിഷനിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഫൈസൽ അലി തങ്ങൾ തോറ്റു. മുസ്ലിം ലീഗിലെ മുജീബ് വാലാസിയാണ് ജയിച്ചത്. ഇദ്ദേഹം 494 വോട്ടുനേടിയപ്പോൾ ഫൈസൽ തങ്ങൾക്ക് 314 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി രവീന്ദ്രകുമാർ നാലുവോട്ടിലൊതുങ്ങി.
34 വാർഡുകളുള്ള വളാഞ്ചേരി നഗരസഭയിൽ കഴിഞ്ഞ തവണ 19 സീറ്റിൽ ജയിച്ചിരുന്ന യുഡിഎഫ് ഇത്തവണ 25 വാർഡുകൾ സ്വന്തമാക്കി. എൽഡിഎഫ് രണ്ടിലൊതുങ്ങി.
സ്ഥാനാർഥി ഫൈസൽ തങ്ങൾ ഇഹലോകത്തും പരലോകത്തും ഗുണമുള്ളയാളാണെന്നും അങ്ങനെയുള്ള ഒരാളെ നിർത്തിയത് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിച്ചാണെന്നുമാണ് കെ.ടി. ജലീൽ കഴിഞ്ഞ ദിവസം കുടുംബയോഗത്തിൽ പറഞ്ഞത്. ‘നമ്മക്ക് ഇഹത്തിലും പരത്തിലും ഗുണമുള്ള ആളാണ് ഫൈസൽ തങ്ങൾ’. ഈ ലോകത്തും പരലോകത്തും ഗുണമുള്ള ആളാണ്. അപ്പോൾ അങ്ങനെ ഉള്ള ഒരാളെതന്നെ ഈ ഒന്നാം വാർഡിൽ ഞങ്ങൾ നിർത്തിയത് നിങ്ങളുടെ എല്ലാവരുടെയും നിസീമമായ പിന്തുണ ഫൈസൽ തങ്ങൾക്കുണ്ടാകും എന്ന പ്രതീക്ഷയിലാണ്. അതുപോലെതന്നെ രണ്ടാംവാർഡിൽ മത്സരിക്കുന്നത് ഹാജറാ ബീരാൻകുട്ടിയാണ്’ -എന്നായിരുന്നു കെ.ടി. ജലീലിന്റെ പ്രസംഗം.
പ്രസംഗം വിവാദമായതോടെ, താൻ കളിയാക്കി പറഞ്ഞതാണ് എന്നായിരുന്നു ജലീലിന്റെ പ്രതികരണം. താനത് പറഞ്ഞപ്പോൾ സ്ഥാനാർഥി ഫൈസൽ തങ്ങളും അധ്യക്ഷയും ഉൾപ്പടെ സദസ്യരുടെയെല്ലാം മുഖത്ത് പുഞ്ചിരി വിടർന്നിരുന്നുവെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
“എന്റെ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ മത്സരിക്കുന്ന ഫൈസൽ തങ്ങളെ പരിചയപ്പെടുത്തിയപ്പോൾ ലീഗുകാർ സാധാരണ അവരുടെ നേതാക്കളെക്കുറിച്ച് പറയുന്നതിനെ കളിയാക്കി പറഞ്ഞ വാക്കുകൾ പൊക്കിപ്പിടിച്ച് വരുന്നവരോട് സഹതപിക്കാനല്ലേ കഴിയൂ. ആ യോഗത്തിൽ ഹൈന്ദവ സുഹൃത്തുക്കളടക്കം പങ്കെടുത്തിരുന്നു. ഫൈസൽ തങ്ങളെ ഞാൻ തമാശയാക്കുകയാണെന്ന് സദസ്യരെല്ലാം മനസിലാക്കിയതുകൊണ്ടാണ് സ്ഥാനാർഥി ഫൈസൽ തങ്ങളും അധ്യക്ഷയും ഉൾപ്പടെ സദസ്യരെല്ലാം പുഞ്ചിരി വിടർത്തിയത്” -ജലീൽ പറഞ്ഞു.