മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ നടന്ന എംഎൽഎ ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റ് ഫൈനൽ മത്സരം അപ്രതീക്ഷിത സംഭവങ്ങളെത്തുടർന്ന് അലങ്കോലമായി.
ധരൺഗാവ് നഗരത്തിൽ ഏപ്രിൽ 12-ന് നടന്ന മത്സരത്തിനിടെ, സംഘാടകർ തന്നെ ക്ഷണിച്ചില്ലെന്നാരോപിച്ച് മുനിസിപ്പൽ കൗൺസിൽ പ്രസിഡന്‍റ് നടത്തിയ അസാധാരണമായ പ്രതിഷേധമാണ് കളി മുടങ്ങാൻ കാരണമായത്.
താൻ അവഗണിക്കപ്പെട്ടതിലുള്ള രോഷം തീർക്കാൻ നേരിട്ട് ട്രാക്ടറുമായി മൈതാനത്തിറങ്ങിയ നേതാവ്, നിമിഷങ്ങൾക്കുള്ളിൽ പിച്ച് തകർത്തു തരിപ്പണമാക്കി.
കളി നടത്താൻ പറ്റാത്ത വിധം പിച്ച് നശിച്ചതോടെ മത്സരം ഉപേക്ഷിക്കാൻ സംഘാടകർ നിർബന്ധിതരായി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.
സംഭവസ്ഥലത്ത് പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെങ്കിലും, സംഘാടകർ പരാതി നൽകാൻ തയ്യാറാകാതിരുന്നതിനാൽ നിയമനടപടികൾ ഒഴിവാക്കപ്പെട്ടു.
വലിയൊരു കായിക മാമാങ്കം ഒരു ജനപ്രതിനിധിയുടെ പിടിവാശിയിൽ അവസാനിച്ചതിന്‍റെ ഞെട്ടലിലാണ് ഇപ്പോൾ നാട്ടുകാർ.