തിരുവനന്തപുരം: ഈ വര്‍ഷത്തെ ജമ്നാലാല് ബജാജ് പുസ്കാരത്തിന് ഗാന്ധി സെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്മെന്റ് സ്ഥാപകനും ഗാന്ധി ദര്ശന് ഡയറക്ടറുമായ ഡോ. ജേക്കബ് പുളിക്കന്‍ അര്‍ഹനായി.
20 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഏറ്റവും മികച്ച ഗാന്ധിമാര്‍ഗ, നിര്‍മാണ പ്രവര്‍ത്തകനുള്ള ഇന്ത്യയിലെ പരമോന്നത പുരസ്കാരമാണിത്.
ഡോ.ജേക്കബ് പുളിക്കന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ്, സ്വാശ്രയ ആശയമായ സ്വദേശി ഉത്പന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും പരിശീലനവും വിപണനവും അതോടൊപ്പം സ്കൂള്‍തല ഗാന്ധി ദര്ശന് പ്രവര്‍ത്തനങ്ങളുമാണ് അവാര്‍ഡിനായി പരിഗണിച്ചത്.
ഗാന്ധിയുടെ ഏറ്റവും അടുത്ത അനുയായിയും, ഇന്ത്യയിലെ വ്യവസായ പ്രമുഖനുമായിരുന്ന ജമ്നാലാല് ബജാജിന്റെ പേരില്‍ മുംബൈ ആസ്ഥാനമായ ജമ്നാലാല് ബജാജ് ഫൗണ്ടേഷനാണ് ഇന്ത്യയിലെ മികച്ച നിര്‍മാണ പ്രവര്‍ത്തനത്തിനുള്ള ഈ പുരസ്കാരം നല്‍കുന്നത്.
കേരള യൂണിവേഴ്സിറ്റിയുടെ ഗാന്ധിയന്‍ സ്റ്റഡീസ് സെന്ററിന്റെ സ്ഥാപക കോ-ഓർഡിനേറ്ററായിരിക്കുന്ന സമയത്ത് തലസ്ഥാനത്തെ എല്ലാ എന്‍ജിഒകളെയും സംഘടിപ്പിച്ച് ജേക്കബ് പുളിക്കന്‍ 1998ല്‍ ഗാന്ധിയന്‍ പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു. 68 കേന്ദ്രങ്ങളാണ് തുടങ്ങിയത്.
ഗാന്ധിയന്‍ പഠനകേന്ദ്രങ്ങളിലെ യുവാക്കള്‍ നേരിട്ട സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് സ്വദേശി ഉത്പന്നനിര്മാണ പരിശീലനം ആരംഭിച്ചത്. പിന്നീട് പട്ടം മരപ്പാലത്തെ സ്വദേശി സെന്ററില്‍ പരിപാടികള്‍ വ്യാപിപ്പിച്ചു.
നാടന്‍ ഉത്പന്നങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത് ജനകീയമായി. ഗാന്ധിയന്‍ തത്ത്വചിന്തയെക്കുറിച്ച് ഏഴ് പുസ്തകങ്ങളും സ്വദേശി ഉത്പന്ന പരിശീലനത്തെക്കുറിച്ച് 12 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.