ആലപ്പുഴ: കുറഞ്ഞവിലയിൽ ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുന്നതിനായി വിശപ്പുരഹിതകേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കുടുംബശ്രീ ജനകീയഹോട്ടലുകൾ നിലനിൽപ്പിനായി മല്ലടിക്കുന്നു. സബ്സിഡികൾ നിർത്തലാക്കിയതോടെയാണ് 2020ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വൻ പ്രചാരണത്തോടെ പ്രഖ്യാപിച്ച പദ്ധതി പ്രതിസന്ധിയിലേക്കു നീങ്ങിയത്.
1198 ജനകീയ ഹോട്ടലുകളിൽ പകുതിയിലേറെയും വിലക്കയറ്റവും സബ്സിഡി അരിയുടെയും പാചകവാതകത്തിന്റെയും ക്ഷാമം മൂലം പൂട്ടിപ്പോയി. നിലവിൽ 655 ഹോട്ടലുകൾ മാത്രമാണ് കഷ്ടിച്ച് മുന്നോട്ടുപോകുന്നത്. കോവിഡ് കാലത്ത് സാധാരണക്കാർക്ക് ആശ്രയമായിരുന്ന 20 രൂപയുടെ ഊണ് ഇപ്പോൾ ചരിത്രം. നിലവിൽ ജനകീയ ഹോട്ടലുകളിൽ 30 രൂപയാണ് ഊണിന്. ചിക്കൻ, മീൻ എന്നീ സ്പെഷലുകൾക്ക് 40-50 രൂപയാണ് വില. സാധാരണ ഹോട്ടലുകളിൽ ഊണിന് 60 മുതൽ 100 രൂപ വരെ വാങ്ങുമ്പോഴാണ് കുടുംബശ്രീ പ്രവർത്തകർ ചോറും തോരനും അച്ചാറും അടങ്ങുന്ന ഊണ് 30 രൂപയ്ക്ക് നൽകുന്നത്.കെട്ടിടവാടക, വെള്ളം, വൈദ്യുതി നിരക്ക് എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും പലയിടത്തും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല. ഇതിന്റെ ബാധ്യതയും കുടുംബശ്രീ നടത്തിപ്പുകാർക്കാണ്.
കരാർ പുതുക്കിയില്ല, സബ്സിഡിയില്ല
മാർച്ചിനു ശേഷം സിവിൽ സപ്ലൈസ് കോർപറേഷനുമായി കുടുംബശ്രീമിഷൻ കരാർ പുതുക്കാത്തതിനാൽ സബ്സിഡി അരി ലഭിക്കുന്നില്ല. പൊതുവിപണിയിൽനിന്ന്കി ലോയ്ക്ക് 50 രൂപ വരെ നൽകിയാണ് ജനകീയ ഹോട്ടലുകളിലേക്ക് ആവശ്യമായ അരി വാങ്ങുന്നത്. വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമവും വിലയിലുണ്ടായ വലിയ വർധനയും ജനകീയ ഹോട്ടലുകളെ ബാധിച്ചു.
ചെലവ് കുറയ്ക്കാനായി പ്രാദേശികമായി കിട്ടുന്ന ഉത്പന്നങ്ങൾ ഉപയോഗിച്ച് വിഭവങ്ങളുണ്ടാക്കിയാണ് പിടിച്ചുനിൽക്കുന്നത്. കിലോയ്ക്ക് 50രൂപയ്ക്ക് അരി വാങ്ങി 30രൂപയ്ക്ക് ഊണ് നൽകുന്പോൾ ജീവനക്കാരുടെ വേതനംപോലും നൽകാനാകുന്നില്ലെന്ന് ആലപ്പുഴയിൽ ജനകീയ ഹോട്ടൽ നടത്തുന്നവർ പറയുന്നു. ജില്ലയിൽ 41 ജനകീയ ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്.