ന്യൂഡൽഹി: അമേരിക്കയിൽനിന്ന് അത്യാധുനിക ജാവലിൻ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതിനായുള്ള കരാർ സമ്മതപത്രത്തിൽ (ലെറ്റർ ഓഫ് ഓഫർ ആൻഡ് ആക്സപ്റ്റൻസ്) ഇന്ത്യ ഒപ്പുവച്ചു. അമേരിക്കയുടെ ഫോറിൻ മിലിട്ടറി സെയിൽസ് (എഫ്എംഎസ്) വഴിയാണ് കരാർ നടപ്പാക്കുക.
ലോകത്തിലെ ഏറ്റവും അത്യാധുനികവും പ്രഹരശേഷിയുള്ളതുമായ ആന്റി ടാങ്ക് മിസൈൽ സംവിധാനമാണ് ജാവലിൻ. ശത്രുക്കളുടെ യുദ്ധടാങ്കുകൾ, കവചിത വാഹനങ്ങൾ, ബങ്കറുകൾ, താഴ്ന്നുപറക്കുന്ന ഹെലികോപ്റ്ററുകൾ എന്നിവ തകർക്കാൻ സൈനികർക്ക് തോളിൽവച്ച് പ്രയോഗിക്കാവുന്ന തരത്തിലാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്. മിസൈൽ തൊടുക്കുന്നതിനുമുമ്പ് ലക്ഷ്യം ലോക്ക് ചെയ്താൽ മാത്രം മതി.
തൊടുത്തുകഴിഞ്ഞാൽ മിസൈൽ സ്വയം ലക്ഷ്യസ്ഥാനത്തേക്ക് വഴി കണ്ടെത്തി കുതിക്കും. വിദൂരമല്ലാത്ത ലക്ഷ്യങ്ങളെ തകർക്കാൻ മിസൈലിനു സാധിക്കും. കൂടാതെ രാത്രിയിലും പകലും ഏത് കാലാവസ്ഥയിലും കൃത്യമായി ലക്ഷ്യം കണ്ടെത്താൻ സഹായിക്കുന്ന തെർമൽ-ഇൻഫ്രാറെഡ് സാങ്കേതികവിദ്യ മിസൈലിനുണ്ട്. ലോഞ്ചറും മിസൈലും ഉൾപ്പെടെ ആകെ ഭാരം ഏകദേശം 22 കിലോഗ്രാമാണ്.
ഇന്ത്യ-യുഎസ് തന്ത്രപ്രധാന പ്രതിരോധ പങ്കാളിത്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിന്റെ തെളിവാണ് കരാറെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു.
യുഎസ് കരസേനയും മറൈൻ കോറും ഉപയോഗിക്കുന്ന ഈ മിസൈൽ സംവിധാനം, പുതിയ കരാറിലൂടെ ഇന്ത്യയിൽ സംയുക്തമായി നിർമിക്കുന്നതിനുള്ള ചർച്ചകൾക്കും വഴിതുറക്കുമെന്ന് എംബസി വ്യക്തമാക്കി. ആർടിഎക്സ്, ലോക്ക്ഹീഡ് മാർട്ടിൻ എന്നീ കമ്പനികൾ സംയുക്തമായാണ് മിസൈൽ നിർമിച്ചിരിക്കുന്നത്.