നോയിഡ: ജെവാറിൽ നിർമാണത്തിലിരിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അലുമിനിയം കേബിളുകൾ മോഷ്ടിച്ച എൻജിനിയർ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ.
സൈറ്റ് എഞ്ചിനിയർ അലിഗഡ് സ്വദേശി ശിവം ശർമ (22) ഡ്രൈവർ ഇർഷാദ് അഹമദ് (23), സഹായി മുഹമദ് സിറാജ് (21), സ്ക്രാപ്പ് ഡീലർ ഇസ്ഹാർ (26) എന്നിവരാണ് പിടിയിലായത്.
15 ലക്ഷം രൂപ വിലമതിക്കുന്ന കേബിളുകളാണ് മോഷണം പോയത്. ചൊവ്വാഴ്ച രാത്രി നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. അലുമിനിയം കേബിളുകൾ, വ്യാജ നമ്പർ പ്ലേറ്റ്, ഇവർ സഞ്ചരിച്ച കാർ എന്നിവ കണ്ടെടുത്തതായി അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി) സുധീർ കുമാർ പറഞ്ഞു.
വിമാനത്താവള പരിസരത്ത് നിന്നാണ് കേബിളുകൾ മോഷ്ടിച്ചതെന്ന് ഇവർ ചോദ്യം ചെയ്യലിൽ മൊഴി നൽകി. സംഭവത്തിൽ മറ്റ് ആളുകൾക്കും പങ്കുണ്ടായേക്കാമെന്നാണ് സൂചന.
ഗൗതം ബുദ്ധ നഗറിലെ ഇക്കോടെക്-1 പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) സെക്ഷൻ 317(5), 318(4), 3(5) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.