ലണ്ടൻ: ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ യഹൂദരെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം. യഹൂദർ താമസിക്കുന്ന സ്ഥലത്ത് വെള്ളിയാഴ്ച രാത്രി തീവയ്പുശ്രമമുണ്ടായി. സംഭവം തീവ്രവാദവിരുദ്ധ സേന അന്വേഷിക്കുമെന്ന് ബ്രിട്ടീഷ് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ഒരാൾ മൂന്നു പ്ലാസ്റ്റിക് കുപ്പികൾ നിറച്ച ബാഗ് ഒരു കെട്ടിടത്തിനു സമീപം വച്ച് തീ കൊളുത്തിയതായി കണ്ടെത്തി. കുപ്പികൾ പൂർണമായി കത്തിയില്ല. പ്രതി സ്ഥലത്തുനിന്നു രക്ഷപ്പെട്ടു.
കഴിഞ്ഞമാസം ലണ്ടനിൽ യഹൂദ സമുദായത്തിന്റെ നാല് അംബുലൻസുകൾ തീവച്ചു നശിപ്പിച്ചിരുന്നു. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നറിയില്ല.
അതേസമയം, വെള്ളിയാഴ്ചത്തെ തീവയ്പുശ്രമം തീവ്രവാദ സംഭവമായിട്ടല്ല പരിഗണിക്കുന്നതെന്നും മുൻ ആക്രമണങ്ങളുമായി സാദൃശ്യമുള്ളതിനാലാണ് തീവ്രവാദവിരുദ്ധ സേനയ്ക്ക് കേസ് കൈമാറിയതെന്നും പോലീസ് വിശദീകരിച്ചു.