പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ജാർഗ്രാമിലെ ജിതുസോൾ പ്രൈമറി സ്കൂളിലെ പോളിംഗ് ബൂത്തിന് സമീപം കാട്ടാനയെത്തിയത് വോട്ടർമാരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ ആശങ്കയിലാക്കി.
വോട്ടെടുപ്പ് നടക്കവേ അപ്രതീക്ഷിതമായി എത്തിയ കാട്ടാനയെ കണ്ട് ചിലർ പരിഭ്രമിച്ചെങ്കിലും വലിയ അപകടങ്ങളൊന്നും കൂടാതെ ആന കാട്ടിലേക്ക് മടങ്ങിയത് വലിയ ആശ്വാസമായി. ഈ അസാധാരണ കാഴ്ച മൊബൈലിൽ പകർത്താൻ നാട്ടുകാർ വലിയ താൽപ്പര്യമാണ് കാണിച്ചത്.
ആനകളുടെ സഞ്ചാരപാതയ്ക്ക് സമീപമുള്ള പ്രദേശമായതിനാൽ ജാർഗ്രാം ഉൾപ്പെടെയുള്ള തെക്കൻ ബംഗാളിലെ വിവിധ ബൂത്തുകളിൽ വനംവകുപ്പ് കർശന ജാഗ്രത നിർദേശം നൽകിയിരുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.
തുടർന്ന് ഏപ്രിൽ 29 ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. അസം, തമിഴ്‌നാട്, കേരളം, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ മെയ് നാലാം തീയതിയാണ് നിശ്ചയിച്ചിരിക്കുന്നത്.