ജിദ്ദ: രണ്ട് മാസം മുൻപ് ആരംഭിച്ച ഇറാൻ യുദ്ധത്തിന് ശേഷം ആദ്യമായി ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ നേരിട്ട് പങ്കെടുക്കുന്ന അസാധാരണ ഉച്ചകോടിക്ക് ജിദ്ദയിൽ തുടക്കമായി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേരുന്ന ഈ യോഗം, മേഖല നേരിടുന്ന ചരിത്രപരമായ സുരക്ഷാ-സാമ്പത്തിക വെല്ലുവിളികൾ ചർച്ച ചെയ്യും.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സഖ്യം ഇറാനെതിരെ ആക്രമണം തുടങ്ങിയതു മുതൽ ഗൾഫ് രാജ്യങ്ങൾ നേരിട്ട ആയിരക്കണക്കിന് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് കൃത്യമായ മറുപടി നൽകുക എന്നതാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. നിലവിൽ ഏപ്രിൽ എട്ട് മുതൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ശാശ്വത സമാധാനം ഉണ്ടാകാത്തത് ആശങ്ക വർധിപ്പിക്കുന്നു.
ആഗോള എണ്ണവിപണിയെ ഞെട്ടിച്ചുകൊണ്ട് ഒപെക്കിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതിന് പിന്നാലെ ജിസിസി കൂട്ടായ്മയ്ക്കെതിരെയും യുഎഇ രംഗത്തെത്തിയിരുന്നു. യുദ്ധത്തിൽ ആറ് ജിസിസി രാജ്യങ്ങളിലെയും പ്രധാന എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യുഎഇയുടെ ഒപെക് വിടാനുള്ള തീരുമാനം കൂടിയായപ്പോൾ ലോകം കടുത്ത ഇന്ധനക്ഷാമത്തിലേക്കും വിലക്കയറ്റത്തിലേക്കും നീങ്ങുകയാണ്.