ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങളും ജനകീയ പ്രതിഷേധങ്ങളും കൈകാര്യം ചെയ്യുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പാർലമെന്റിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര്. രാജ്യത്ത് പ്രഖ്യാപിക്കപ്പെടാത്ത അടിയന്തരാവസ്ഥയ്ക്ക സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ആരോപിച്ചു.
വിദ്യാർഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം പാർലമെന്റിൽ ചർച്ച ചെയ്ത് ബിൽ പാസാക്കുന്നതാണോ അതോ പ്രതിഷേധങ്ങൾക്ക് ശേഷം അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതാണോ നല്ലതെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ചോദിച്ചിരുന്നു. 1975-ൽ ഇന്ദിരാ ഗാന്ധി സർക്കാരിന്റെ കാലത്തുണ്ടായ ആഭ്യന്തര അടിയന്തരാവസ്ഥയെ പരാമർശിച്ചായിരുന്നു റിജിജുവിന്റെ പ്രതികരണം.
എന്നാൽ, അന്നത്തെ അടിയന്തരാവസ്ഥയെ തങ്ങൾ എതിർക്കുകയും അതിന്റെ ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബ്രിട്ടാസ് മറുപടി നൽകി. അന്ന് പ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നെങ്കിൽ, ഇന്നത്തെ കേന്ദ്ര സർക്കാർ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം സഭയിൽ കുറ്റപ്പെടുത്തി.