ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് രൂപീകരിച്ച അതിർത്തി ജോയിന്റ് കമ്മീഷനെ എതിർത്ത് ഇന്ത്യ. ജമ്മു കാഷ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, ഇത്തരം നടപടികൾക്ക് ഒരു നിയമസാധുതയുമില്ലെന്ന് വ്യക്തമാക്കി. പാകിസ്ഥാൻ നടത്തുന്ന ഈ നീക്കങ്ങൾ കപടനാടകമാണെന്നും അനധികൃതമായി കൈയേറിയ ഇന്ത്യൻ പ്രദേശങ്ങൾ ഉടൻ ഒഴിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ഇസ്ലാമാബാദിലാണ് പാകിസ്ഥാനും ചൈനയും ചേർന്ന് അതിർത്തി കമ്മീഷന്റെ ആദ്യ യോഗം ചേർന്നത്. അതിർത്തി സർവേകൾ, വ്യാപാരം, മറ്റ് ഗതാഗത സൗകര്യങ്ങൾ എന്നിവ വർധിപ്പിക്കുന്നതിനായാണ് ഈ കമ്മീഷൻ രൂപീകരിച്ചതെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു.എന്നാൽ, പാകിസ്ഥാനും ചൈനയ്ക്കും ഇടയിൽ ഒരു അതിർത്തി നിലനിൽക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
1963-ൽ പാക് അധീന കാശ്മീരിലെ പ്രദേശങ്ങൾ ചൈനയ്ക്ക് നൽകിക്കൊണ്ട് ഇരുരാജ്യങ്ങളും ഒപ്പുവെച്ച അതിർത്തി കരാർ തന്നെ നിയമവിരുദ്ധവും അസാധുവുമാണെന്ന മുൻ നിലപാട് ഇന്ത്യ വീണ്ടും ഊന്നിപ്പറഞ്ഞു. ഇന്ത്യൻ പ്രദേശങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഇത്തരം കരാറുകൾ ഒപ്പുവെക്കാൻ പാകിസ്ഥാന് യാതൊരു അവകാശവുമില്ലെന്ന് ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.