ഓസ്ട്രേലിയൻ സ്വദേശിയായ ജോസഫ് മെക്ഗ്രെയ്ൽ ബെറ്റ്അപ് എന്ന അമ്പത്തിയെട്ടുകാരൻ ലോകത്തിലെ ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന മനുഷ്യൻ എന്ന പദവിയോടെ ഗിന്നസ് ലോകറെക്കോഡിൽ ഇടംനേടി.
ഒരു വിമാനം പറന്നുയരുമ്പോഴോ ആംബുലൻസ് സൈറൺ തൊട്ടടുത്ത് മുഴങ്ങുമ്പോഴോ ഉണ്ടാകുന്ന അത്രയും ഭീകരമായ 122.4 ഡെസിബെൽ തീവ്രതയിലാണ് കാൻബെറയിൽ നടന്ന ഔദ്യോഗിക റെക്കോഡിങ്ങിൽ ടൗൺ ക്രയർ കൂടിയായ അദ്ദേഹം ശബ്ദമുണ്ടാക്കിയത്.
'നൗ' എന്ന വാക്ക് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് ഏഴാമത്തെ ശ്രമത്തിലാണ് അദ്ദേഹം ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. ഇതിലൂടെ 1994-ൽ വടക്കൻ അയർലൻഡിലെ സ്കൂൾ അധ്യാപികയായ അന്നലിസ ഫ്ലാനഗൻ സ്ഥാപിച്ച 121.7 ഡെസിബെൽ എന്ന 30 വർഷത്തെ റെക്കോഡാണ് ബെറ്റ്അപ് തിരുത്തിക്കുറിച്ചത്.
2007 മുതൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്ന അദ്ദേഹത്തിന്റെ നീണ്ട നാളത്തെ കാത്തിരിപ്പിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.