കരൂർ: കരൂർ ദുരന്തത്തെ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചുവെന്ന ആരോപണവുമായി തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്.
കഴിഞ്ഞ സെപ്റ്റംബർ 27 നുണ്ടായ ദുരന്തത്തിനുശേഷം ആദ്യമായി ജില്ലയിലെത്തിയ വിജയ് വികാരാധീനനായാണ് വേദിയിൽ ആളുകളെ കണ്ടത്. ദുരന്തത്തിനു കാരണം പോലീസിന്റെ വീഴ്ചയും രാഷ്ട്രീയ ഗൂഢാലോചനയുമാണെന്നും വിജയ് ആരോപിച്ചു.
തന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷമായിരുന്നു അത്. ആ ഓര്‍മകള്‍ ഇപ്പോഴും തന്നെ വേട്ടയാടുകയാണ്. “ദുരന്തം നടന്ന ദിവസം പോലീസ് എന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടായിരുന്നെങ്കില്‍ യോഗം റദ്ദാക്കാനോ വാഹനം തടയാനോ അവർക്ക് അധികാരമുണ്ടായിരുന്നുവെങ്കിലും അത് ചെയ്തില്ല. റാലിയിലേക്ക് എത്തിക്കാൻ അവർ ശ്രമിക്കുകയും ചെയ്തു’’-തമിഴ്നാട് മുഖ്യമന്ത്രി ആരോപിച്ചു.
ദുഃഖം താങ്ങാനാകാതെ വീട്ടിൽ തകർന്ന മനസോടെ തുടരുന്പോൾ ഒളിച്ചോടിയെന്ന പരിഹാസമാണ് അന്നത്തെ ഭരണപക്ഷം ഉയർത്തിയത്. നിയമസഭയില്‍ പോലും സ്റ്റാലിന് ഇതിന്റെ പേരിൽ കളിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ അഴിമതി ഭരണം നടത്തിയ ഡിഎംകെയെ ജനങ്ങള്‍ വരും തെരഞ്ഞെടുപ്പുകളിലും പാഠം പഠിപ്പിക്കണമെന്നും വിജയ് പൊതുയോഗത്തിൽ ആഹ്വാനം ചെയ്തു.
ആശ്രിതർക്കു നിയമന ഉത്തരവ് കൈമാറി
കരൂർ: കരൂർ ദുരന്തത്തിന്റെ ഇരകളായ 31 കുടുംബങ്ങളെ ചേർത്തുനിർത്തി മുഖ്യമന്ത്രി ജോസഫ് വിജയ്. മരണമടഞ്ഞവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി കൈമാറി.
കഴിഞ്ഞവർഷം സെപ്റ്റംബർ 27 നുണ്ടായ അപകടത്തിൽ 41 പേരാണ് മരിച്ചത്. മകനെ നഷ്ടമായ കെ. ശാന്തി എന്ന വീട്ടമ്മയ്ക്ക് 10 ലക്ഷംരൂപയുടെ സഹായധനവും മുഖ്യമന്ത്രി നൽകി.