ന്യൂഡൽഹി: സുപ്രീം കോടതിയിൽ കേസ് വാദിക്കുന്നതിനിടെ നാടകീയ രംഗങ്ങൾ. സ്വയം കേസ് വാദിക്കാനെത്തിയ യുവാവ് ജസ്റ്റീസുമാരെ അധിക്ഷേപിക്കുകയും കോടതി മുറിയിൽ പേപ്പറുകൾ എറിയുകയും ചെയ്തു. ഇതേതുടർന്ന് സുരക്ഷാ ജീവനക്കാർ ഇയാളെ കോടതി മുറിയിൽ നിന്ന് പുറത്താക്കി.
ഉത്തർപ്രദേശ് സ്വദേശിയായ പ്രഭാൽ പ്രതാപാണ് ജസ്റ്റീസുമാരെ അധിക്ഷേപിച്ചത്. ഇയാൾ അഭിഭാഷകനായിരുന്നില്ല. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ജസ്റ്റീസുമാരായ കെ.വി. വിശ്വനാഥൻ, അലോക് അറാധെ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ മുൻപിലായിരുന്നു സംഭവങ്ങൾ.
ലക്നോ എസിപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്ന് സുപ്രീം കോടതിയോട് താൻ ഉത്തരവിടുന്നു എന്നാണ് യുവാവ് കോടതിയോട് പറഞ്ഞത്. എന്നാൽ ഇതു കേട്ടതോടെ നിങ്ങൾ കോടതിയോട് ഉത്തരവിടുകയാണോ എന്ന് ജസ്റ്റീസ് കെ.വി.വിശ്വനാഥൻ ചോദിച്ചു. പിന്നാലെ യുവാവ് ജസ്റ്റീസുമാരെ അധിക്ഷേപിക്കുകയും കൈയിലുണ്ടായിരുന്ന പേപ്പറുകൾ ജഡ്ജിമാർക്കു നേരെ വലിച്ചെറിയുകയും ചെയ്തു.
സംഭവത്തിൽ ഇയാൾക്കെതിരെ കോടതിയലക്ഷ്യ നടപടികൾ എടുത്തിട്ടില്ല. അദ്ദേഹത്തിനെതിരെ ഒരു തരത്തിലുമുള്ള നടപടി എടുക്കേണ്ടതില്ലെന്ന് കോടതി നിർദേശിച്ചു.