പത്തനാപുരം: പതിറ്റാണ്ടുകളായി പത്തനാപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കെ.ബി. ഗണേഷ് കുമാറിന്റെ കുതിപ്പിന് കടിഞ്ഞാണിട്ട് യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല. ശക്തമായ പോരാട്ടം നടന്ന മണ്ഡലത്തിൽ 8,310 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചാമക്കാല വിജയക്കൊടി പാറിച്ചത്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിൽ ഒന്നായി മാറിയിരുന്ന പത്തനാപുരം ഇത്തവണ യുഡിഎഫിനൊപ്പം നിന്നു.
തെരഞ്ഞെടുപ്പ് കാലയളവിൽ കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയർന്ന നിരന്തരമായ വിവാദങ്ങൾ മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിച്ചതായാണ് റിപ്പോർട്ടുകൾ. ഗണേഷ് കുമാറിന്റെ വ്യക്തി പ്രഭാവത്തേക്കാൾ ഉപരിയായി വികസന പ്രശ്നങ്ങളും ഭരണവിരുദ്ധ വികാരവും മണ്ഡലത്തിൽ പ്രതിഫലിച്ചു. ചാനൽ ചർച്ചകളിലൂടെയും സജീവമായ രാഷ്ട്രീയ ഇടപെടലുകളിലൂടെയും പരിചിതനായ ജ്യോതികുമാർ ചാമക്കാലയ്ക്ക് മണ്ഡലത്തിലെ വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞു.
2001 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗണേഷ് കുമാറിന്റെ പരാജയം കേരള രാഷ്ട്രീയത്തിലെ തന്നെ വലിയ അട്ടിമറികളിൽ ഒന്നാണ്. എൽഡിഎഫ് സർക്കാരിന്റെ ഭരണവിരുദ്ധ വികാരം പത്തനാപുരത്തും ആഞ്ഞടിച്ചു എന്നതിന്റെ തെളിവാണ് ഈ ഫലം. എൻഡിഎ സ്ഥാനാർത്ഥി എസ്. അനിൽ പിള്ളയ്ക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയാത്തതും യുഡിഎഫിന്റെ വിജയത്തിന് ആക്കം കൂട്ടി.വിജയത്തിന് ശേഷം പത്തനാപുരത്തെ വോട്ടർമാർക്ക് ജ്യോതികുമാർ ചാമക്കാല നന്ദി അറിയിച്ചു.