തൃശൂർ: സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്കു കെ-ടെറ്റ് യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിൽ, അധ്യാപകർക്കു യോഗ്യത നേടാൻ പരമാവധി അവസരങ്ങൾ സർക്കാർ ഒരുക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി. ഫെബ്രുവരിയിൽ പ്രത്യേക പരീക്ഷ നടത്തുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബർ ഒന്നിലെ സുപ്രീംകോടതി വിധിപ്രകാരം ന്യൂനപക്ഷപദവിയുള്ള സ്കൂളുകൾ ഒഴികെ, ആർടിഇ ആക്ട് ബാധകമായ എല്ലാ സ്കൂളുകളിലെയും അധ്യാപകർ സർവീസിൽ തുടരുന്നതിന് അധ്യാപക യോഗ്യതാപരീക്ഷ പാസാകേണ്ടതുണ്ട്.
അഞ്ചുവർഷത്തിൽ താഴെമാത്രം സർവീസ് ശേഷിക്കുന്ന അധ്യാപകർക്കു കെ-ടെറ്റ് യോഗ്യതയില്ലാതെതന്നെ വിരമിക്കൽപ്രായംവരെ സർവീസിൽ തുടരാം. എന്നാൽ ഇവർക്കു സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ കെ-ടെറ്റ് നിർബന്ധമാണ്.
അഞ്ചുവർഷത്തിൽ കൂടുതൽ സർവീസ് ബാക്കിയുള്ള അധ്യാപകർ വിധി വന്ന തീയതിമുതൽ രണ്ടുവർഷത്തിനുള്ളിൽ കെ-ടെറ്റ് യോഗ്യത നേടിയിരിക്കണം.
കഴിഞ്ഞ ഓഗസ്റ്റ് 31ലെ കണക്കുകൾപ്രകാരം സംസ്ഥാനത്തു സർവീസിലുള്ള 1,46,301 അധ്യാപകരിൽ 75,015 പേർക്കു കെ-ടെറ്റ് യോഗ്യതയില്ല. എന്നാൽ ഇവരിൽ വലിയൊരു വിഭാഗത്തിനു സുപ്രീംകോടതി വിധിയുടെ ആനുകൂല്യം ലഭിക്കും.