കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായും മെംബറായും നിയമിക്കപ്പെട്ട റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെ. ജയകുമാറിനെ അയോഗ്യൻ എന്നു പ്രഖ്യാപിക്കാനുള്ള ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു. ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ബി. അശോക് ഫയൽ ചെയ്ത കേസിൽ എതിർകക്ഷികളായ കെ.ജയകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി, റവന്യു (ദേവസ്വം) സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റ് സെക്രട്ടറി എന്നിവർക്ക് 2026 ജനുവരി 15ന് കോടതിയിൽ ഹാജരാകാൻ ജില്ലാ കോടതി നോട്ടീസ് അയച്ച് ഉത്തരവായി.
തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ നിയമ പ്രകാരം നിയമിതനായ കെ. ജയകുമാർ നിയമത്തിലെ ഏഴ് (മൂന്ന്)വകുപ്പ് പ്രകാരം അയോഗ്യനാണെന്നു പ്രഖ്യാപിക്കാനാണ് ഡോ ബി. അശോക് ഹർജി ബോധിപ്പിച്ചത്. ആ വകുപ്പ് പ്രകാരം സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്റോ ആകുന്നതിന് അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു പദവിയോ?
കെ. ജയകുമാർ നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ എംജി) എന്ന സ്ഥാപനത്തിൽ ഡയറക്ടർ ആയി കേരള സർക്കാർ നിയമിച്ച വ്യക്തിയാണ്. ദേവസ്വം ബോർഡ് അംഗമായും പ്രസിഡന്റായും നിയമിതനായപ്പോഴും സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്തപ്പോഴും തുടർന്ന് ഇപ്പോഴും കെ.ജയകുമാർ സർക്കാർ പദവി വഹിച്ചു ശമ്പളം പറ്റുന്ന തെളിവുകൾ നിരത്തിയാണ് ഹർജി ഫയൽ ചെയ്തത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വയംഭരണാവകാശമുള്ള (ഓട്ടോണമി) സ്ഥാപനമായി വ്യവസ്ഥ ചെയ്ത് അത് ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. നിയമത്തിലെ ഏഴാം വകുപ്പിൽ ദേവസ്വം ബോർഡ് അംഗങ്ങളാകുന്നവർക്കുള്ള വിവിധ അയോഗ്യതകൾ വിവരിക്കുന്നത് ആ ലക്ഷ്യത്തോടെയാണ്. നിയമസഭയിലെ ഹിന്ദുമത വിശ്വാസികളായ എംഎൽഎ മാർ ദേവസ്വം അംഗങ്ങളെ തെരഞ്ഞെടുത്തു വന്നിരുന്ന ചട്ടം ഭേദഗതി ചെയ്ത് ഹിന്ദുമത വിശ്വാസികളായ മന്ത്രിമാർ തെരഞ്ഞെടുക്കുന്ന നിലയിലേക്കു മാറ്റിയിരുന്നു.
മന്ത്രിസഭയിലെ ന്യൂനപക്ഷം മന്ത്രിമാരിലേക്ക് ആ അവകാശം എത്തിച്ചേർന്നു. ദേവസ്വം ബോർഡിന്റെ സ്വതന്ത്ര സ്വയം ഭരണാവകാശം ഇല്ലാതാക്കുന്ന നിയമനമാണ് നിയമത്തിൽ അയോഗ്യത പറയുന്ന വ്യക്തിയെ നിയമിച്ചതിലൂടെ സംഭവിച്ചത്. ഹർജികക്ഷിക്കു വേണ്ടി അഡ്വ ബോറിസ് പോൾ, അഡ്വ സാജൻ സേവ്യർ എന്നിവർ തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹാജരായി.
നിയമക്കുരുക്ക്
ദേവസ്വം ബോർഡ് പ്രസിഡന്റ് നിയമനത്തിനെതിരേ ഒരു സർക്കാർ ഉദ്യോഗസ്ഥൻതന്നെ രംഗത്തുവന്നിരിക്കുന്നുവെന്നാണ് വിചിത്രം. ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ.ബി. അശോകാണ് ഹർജിക്കാരൻ. പ്രതിപക്ഷം പോലും ശ്ലാഘിച്ച ഒരു നിയമനത്തിനെതിരേയാണ് ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥൻ തന്നെ ഹർജി കൊടുത്തത്.
ചട്ടലംഘനമില്ലെന്നു ജയകുമാർ
അതേസമയം, നിയമനത്തിൽ ചട്ടലംഘനമില്ലെന്നാണ് കെ. ജയകുമാർ മാധ്യമങ്ങളോടു പറഞ്ഞത്. താൻ രണ്ടു പദവിയിൽനിന്നു വേതനം കൈപ്പറ്റുന്നില്ല. ഐഎംജി ചുമതല പകരക്കാരൻ വരുന്നതു മാത്രമേ വഹിക്കുകയുള്ളൂ. ആ പദവി ഉടൻ ഒഴിയും. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.