കണ്ണൂർ: വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി ആണെന്ന് തെളിയിച്ചുവെന്ന് കെ. സുധാകരൻ എംപി.
കേരളത്തിലെ ആരോഗ്യമന്ത്രിയെ ആക്രമിച്ചുവെന്ന തരത്തിൽ സിപിഎം പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതവും സിപിഎമ്മിന്റെ രാഷ്ട്രീയനാടകവുമാണ്.
സംഭവവുമായി ബന്ധപ്പെട്ട് കാണിക്കുന്ന ദൃശ്യങ്ങളിൽനിന്നെല്ലാം ആക്രമണവും പരിക്കേറ്റുവെന്ന അവകാശവാദങ്ങളും യഥാർഥ സംഭവവുമായി ബന്ധവുമില്ലെന്ന് വ്യക്തമാവുകയാണെന്നും എംപി പ്രസ്താവനയിൽ പറഞ്ഞു.
സംഭവസ്ഥലത്തുണ്ടായിരുന്ന കെഎസ്യു പ്രവർത്തകർ ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിച്ചിട്ടുണ്ട്. കുട്ടികൾ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും അവരിൽനിന്നൊരു അക്രമപ്രവൃത്തി ഉണ്ടായിട്ടില്ലെന്നും ദൃക്സാക്ഷി മൊഴികളും ലഭ്യമായ വിവരങ്ങളും വ്യക്തമായി സൂചിപ്പിക്കുന്നു.
കേരളത്തിലെ മൊത്തം ദൃശ്യമാധ്യമങ്ങൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിൽ കെഎസ്യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം ഉണ്ടോ? സിപിഎമ്മിന്റെ കൈരളി ചാനൽ അടക്കമുള്ള ചാനലുകൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നല്ലോ? ഈ ചാനലുകളിൽ ഒന്നിലും കെഎസ്യു വിദ്യാർഥികൾ മന്ത്രിയെ ആക്രമിക്കുന്ന ഒരു ദൃശ്യവും വന്നിട്ടില്ല.
അതിനുപകരം പ്രതിഷേധക്കാരോട് അങ്ങോട്ട് ആക്രോശിക്കുന്ന മന്ത്രിയുടെ ദൃശ്യമാണു ള്ളതെന്ന് കെ. സുധാകരൻ എംപി ചൂണ്ടിക്കാട്ടി.