തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ വാഹനാപകടത്തിൽ മരിച്ച കേസിലെ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സന്തോഷിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ നിയമന ഉത്തരവ് കോടതിയിൽ ലഭിച്ചിട്ടില്ല. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് നിയമന ഉത്തരവ് ലഭിക്കുന്നതിനായി വിചാരണ നടപടികൾ മാറ്റിവെക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകനായ കെ.എം.ബഷീർ മരിച്ചത്. അതിനിടെ വിചാരണക്കോടതി മാറ്റിയതിനെതിരെ ബഷീറിന്റെ ഭാര്യ ജസീല സമർപ്പിച്ച ഹർജിയിലും ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു.
ഹർജിയിൽ സർക്കാരിനും കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. തിരുവനന്തപുരം സെഷൻസ് കോടതിയിലെ ഒന്നാം കോടതിയിൽ നിന്ന് നാലാം കോടതിയിലേക്ക് കേസ് മാറ്റിയ ഉത്തരവ് റദ്ദാക്കി വിചാരണ പഴയ കോടതിയിൽ തന്നെ നടത്തണമെന്നാണ് ജസീലയുടെ ആവശ്യം.
പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് കോടതി മാറ്റിയതെന്നും ഇതോടെ നീതിപൂർവമായ വിചാരണ നടക്കുമോ എന്ന ആശങ്കയുണ്ടെന്നും ഹർജിയിൽ പറയുന്നു. വിചാരണക്ക് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.