തലശേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ മന്ത്രി കെ.പി. മോഹനൻ എംഎൽഎ അറിയിച്ചു.
വ്യാഴാഴ്ച നടന്ന രാഷ്ട്രീയ ജനതാദൾ കൂത്തുപറമ്പ് നിയോജക മണ്ഡലം നേതൃയോഗത്തിലാണ് മോഹനൻ ഭാഗികമായി മനസ് തുറന്നത്. പാനൂർ പുത്തൂർ പി.ആർ. മന്ദിരത്തിലായിരുന്നു ആർജെഡി നേതൃയോഗം.
യോഗം ഉദ്ഘാടനം ചെയ്ത കെ.പി. മോഹനൻ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്നും ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ മാറ്റം വേണമെന്ന് ചിലർ ആവശ്യപ്പെടുകയായിരുന്നു.
പാർട്ടി സംസ്ഥാന പ്രസിഡന്റുവരെ ഇനി മത്സരത്തിനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. പുതിയ തലമുറയ്ക്ക് അവസരം ഒരുക്കണമെന്നും വിവിധ മേഖലകളിൽ നിന്നെത്തിയ പ്രതിനിധികൾ ആവശ്യപ്പെട്ടു.
പാട്യം, പാനൂർ, തൃപ്രങ്ങോട്ടൂർ, കരിയാട് തുടങ്ങിയ മേഖകളിൽ നിന്നെത്തിയവരാണ് മാറ്റം വേണമെന്നു ശക്തമായി ആവശ്യപ്പെട്ടത്.
തുടർന്ന് വീണ്ടും പ്രസംഗിച്ച കെ.പി. മോഹനൻ, താനാരോടും മത്സരിക്കാനില്ല, മത്സരരംഗത്ത് താനുണ്ടാകുമെന്ന് ആരോടും പറഞ്ഞിട്ടുമില്ല. എന്നെ മാറ്റിനിർത്താൻ നടക്കുന്ന ശ്രമങ്ങളും അതിനു പിന്നിൽ ആരാണെന്നും അറിയാമെന്നും വികാരഭരിതനായി പറയുകയായിരുന്നു.