കോട്ടയം: മൂന്ന് അധ്യാപികമാർ എംഡിഎംഎ കച്ചവടക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ കെ.എസ്. രതീഷിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പണം സന്പാദിക്കാനായി അധ്യാപികമാർ മയക്കുമരുന്നു മാഫിയകളുമായി ചേർന്നു എംഡിഎംഎ കച്ചവടവും വിതരണം നടത്തിവന്നതിന്റെ കഥകൾ പുറത്തുവരുമ്പോഴാണ് ബിഎഡ് ഡിഗ്രി നേടാൻ താൻ സഹിച്ച കഷ്ടപ്പാടുകളുടെയും ത്യാഗങ്ങളുടെയും അനുഭവങ്ങൾ കെ.എസ്. രതീഷ് പങ്കുവയ്ക്കുന്നത്.
കെ.എസ് രതീഷ് എം ഡി അല്ലാത്ത എം.എ ബിഎഡ് എന്ന തലക്കെട്ടിലാണ് കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മൂന്നു സ്പെഷൽ അധ്യാപകർ രാസലഹരിയുടെ ഇടപാടിൽ അറസ്റ്റിലായിരിക്കുന്നു. എന്റെ പങ്കാളി മുതൽ ക്ലാസ് മുറിയിലെ കുട്ടികൾ വരെ നിങ്ങളുടെ കൂട്ടത്തിൽ ‘ഇതാ ചിലർ’ എന്ന കളിയാക്കലുകൾ തുടരുന്നു. ചാനലുകളിൽ മസാല പുരട്ടിയ കഥകൾ കണക്കെ വിവരണങ്ങളും. സ്കൂളിലെ വിമുക്തി ക്ലബ്ബ് ചാർജുള്ള മാഷെന്ന നിലയിൽ തൂഫാൻ ഉൾപ്പെടെ ലഹരി വിമോചന ചിന്തകൾ ഈ വർഷം സ്കൂളിൽ പകരേണ്ടത് ഞാനാണ്. എനിക്കതിനു മതിയായ യോഗ്യതയുണ്ടോ....?
ബി.എഡ് പഠിക്കാൻ കൂട്ടിവച്ചിരുന്ന കാശിലെ 80%വും ഒരു ലോഡ്ജുടമയും പോലീസുകാരനും കൂടെ പിടിച്ചു വാങ്ങി. അതിന്റെ കാരണം ചോദിക്കരുത്. എന്റെ മാളം (ഡിസി ബുക്സ്)എന്ന പുസ്തകത്തിൽ പാലം എന്നൊരു കഥയുണ്ട് അതു വായിച്ചാൽ എന്റെ കുമ്പസാരം കിട്ടും...
ബാക്കിയുള്ള 16,700 രൂപയും കൊണ്ട് വന്ന എനിക്ക് 14,500 ഫീസായി അടക്കേണ്ടി വന്നു. അങ്ങനെ തിന്നാനും കുടിക്കാനും മുട്ടിയപ്പോൾ വൈകുന്നേരങ്ങളിൽ അടുത്ത മുറിയിലെ മണൽ വാരലുകാർക്കൊപ്പം പണിക്കിറങ്ങി. പോലീസുകാർ പൊക്കി. അടിവസ്ത്രം മാത്രമിട്ട് മൂന്നു നാലു മണിക്കൂർ സ്റ്റേഷനിലിരുന്നു. ചാടിപ്പോകാൻ ശ്രമിച്ച എനിക്കു കവിളിൽ കിട്ടിയ അടിയും അടിനഭിക്ക് കിട്ടിയ ഒരു കുത്തും ബോധോദയമുണ്ടാക്കി...
അങ്ങനെയാണ് ഞാൻ അന്നു താമസിച്ച വീടിന്റെ അടുത്ത കട്ടകമ്പനിയിൽ പണി ചോദിച്ചുചെന്നത്. അതും നമുക്ക് സെറ്റാവില്ല എന്നു കണ്ടപ്പോൾ എന്റെ ഹൗസ് ഓണർ ഒരു വഴി കാണിച്ചു. അടുത്ത കവലയിൽ ഒരു ത്രീ സ്റ്റാർ ബാർ അതിൽ പാർട്ട് ടൈം ജോലി...
ബിഎഡ് ക്ലാസ് കഴിഞ്ഞാൽ മിന്നൽ വേഗത്തിൽ ഇവൻ എങ്ങിട്ടാണ് മുങ്ങുന്നതെന്നു കൂടെ പഠിക്കുന്നവരോ അധ്യാപകരോ ആദ്യം അറിഞ്ഞില്ല. ബാറിന്റെ കൗണ്ടറിൽ ബില്ലുമായി ഒഴിക്കാൻ ഊഴം കാത്തുനിന്നവരും ഒപിആർ രണ്ടു തൊണ്ണൂറ് എന്നൊക്കെ ബിൽ കൗണ്ടറിൽ പറഞ്ഞവരും റിസ്പഷനിൽ വന്ന് ഇവിടെ ഫാമിലിക്കു റൂം കിട്ടുമോ? എന്നൊക്കെ ചോദിച്ചവരും ഇവൻ നമ്മളെ കൂടെ പഠിക്കുന്നതല്ലേ എന്നു തിരിച്ചറിഞ്ഞു...
ബാറിൽ ജോലിക്ക് പോകുന്നതിന്റെ അധാർമികതയ്ക്കു ക്ലാസ് പ്രിൻസിപ്പലിന്റെ മുറിയിൽനിന്നു കിട്ടി. ഇന്നലത്തെ ഹാങ് മാറിയില്ലേ? ഇന്നലെ ഏതാ അടിച്ചത്? എന്നൊക്കെയുള്ള കളിയാക്കലും..എന്നാലും ബാറിൽ പോക്ക് നിർത്തിയില്ല. നിർത്താൻ കഴിഞ്ഞില്ല..
ഉള്ളതു പറയാല്ലോ കുടിച്ചു മുടിഞ്ഞ പൂർവികരും നാട്ടുകാരെ വാറ്റിക്കുടിപ്പിച്ച അപ്പനുമുള്ള എനിക്ക് ഒരു തുള്ളി കുടിക്കാൻ തോന്നിയിരുന്നില്ല..
എന്തു ചെയ്യാൻ വയറു നിറയെ ഭക്ഷണം മുറിയുടെ വാടക കൊടുക്കാനും പഠന ചെലവിനും എനിക്ക് തന്നു സഹായിക്കാൻ വേറാരുമില്ലല്ലോ..
അതുമല്ല ഒഴിച്ച് കൊടുക്കുന്ന കൗണ്ടറിലെ ഇടവേളയിൽ വിദ്യാഭ്യാസ മനഃശാസ്ത്ര പുസ്തകം ഒളിച്ചുവച്ചു പഠിക്കുന്ന എന്നെ കഴുത്തിനു പിടിച്ച് ഒരു പണിയുമില്ലാത്ത റിസപ്ഷനിൽ കൊണ്ടിരുത്തി ‘നീ ഇവിടിരുന്ന് പഠിച്ചോടാ’ എന്ന് പറഞ്ഞ ബാർ മുതലാളി സന്തോഷിന്റെ നല്ല മനസാണ് 1000ൽ 780 മാർക്ക് കിട്ടിയ എന്റെ ബി എഡ് സർട്ടിഫിക്കറ്റ്...
എല്ലാ വൈകിട്ടും സിഗ്നേച്ചർ വിസ്കി രണ്ട് പെഗ് ആസ്വദിച്ചു കഴിക്കുന്ന കഴുത്തിൽ ചങ്ങല പോലെ സ്വർണ മാലയും കൈകളിൽ നിറയെ മോതിരവുമുള്ള ഒരു എയ്ഡഡ് സ്കൂൾ മാഷിനോടു സഹ ബാർമാൻ “ഇവൻ നിങ്ങളെപ്പോലെ സാറാവാനുള്ള കോഴ്സ് പഠിക്കുന്നതാണ്..”എന്ന് പറഞ്ഞത് മുതൽ എനിക്കയാൾ ടിപ്സ് തരാൻ തുടങ്ങി ചാർട്ടും മാർക്കറും പേനയും ടീച്ചിംഗ് പ്രാക്ടീസിനുള്ള മറ്റു പലതും ആ കാശിലാണ്. എനിക്കവരെയൊന്നും തള്ളിപ്പറയാൻ കഴിയില്ല.വല്ലപ്പോഴും ബാർ മുതലാളി സ്റ്റാഫിന് കൊടുക്കുന്ന ഒരു പെഗ് അവിടെത്തന്നെ വിറ്റ് കാശാക്കിയിട്ടുമുണ്ട്…
വന്ന വഴിയൊന്നും നീതിയല്ലെന്ന് എനിക്കേറ്റവും ബോധമുണ്ട്. ഉപദേശിക്കാനോ നിർദേശിക്കാനോ ഒരു തുള്ളി യോഗ്യനുമല്ല. എന്നാലും പ്രിയപ്പെട്ട അധ്യാപകരെ നമ്മളിപ്പോൾ നിൽക്കുന്ന വഴി ഈ ലോകം ഏറ്റവും കാര്യമായി നോക്കുന്നുണ്ട്..
ചാറ്റ് ബോട്ടുകൾ നമ്മളെക്കാൾ ഭംഗിയായി വിജ്ഞാനം വിതരണം ചെയ്യാനൊരുങ്ങുന്ന കാലത്ത് നിലവിലുള്ള ചീത്തപ്പേരുകൾ നിന്നോട്ടെ ഇനിയും കൂടുതൽ പരിഹാസ്യ ബിരുദങ്ങൾ നേടാതിരിക്കുക..