തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന് നേരെ പോലീസ് ചുമത്തിയ കാപ്പ വകുപ്പ് ചോദ്യം ചെയ്ത് സുഗതന് കാപ്പ ഉപദേശകസമിതിക്ക് നല്കിയ അപ്പീല്‍ തള്ളി. നടപടിക്രമങ്ങള്‍ പാലിച്ചാണ് കാപ്പ ചുമത്തിയതെന്ന് കാപ്പ ഉപദേശകസമിതിക്ക് പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറ് മാസക്കാലത്തേക്ക് സുഗതന് കാപ്പ വകുപ്പ് പ്രകാരം ജയിലില്‍ തുടരണമെന്നാണ് കാപ്പ ഉപദേശകസമിതിയുടെ തീരുമാനം.
നിലവില്‍ പന്ത്രണ്ടില്‍പരം കേസുകളാണ് സുഗതനെതിരേ ചുമത്തിയിരിക്കുന്നത്. വധശ്രമക്കേസ് ഉള്‍പ്പെടെ സുഗതന്റെ പേരിലുണ്ട്. നെടുമങ്ങാട് കോടതി കഴിഞ്ഞ ദിവസം സുഗതന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സുഗതന് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാതെ കാപ്പ പ്രകാരം ആറ് മാസം ജയിലില്‍ കഴിയേണ്ടി വന്നാല്‍ കൗണ്‍സിലര്‍ സ്ഥാനത്തിന് അയോഗ്യത ഉണ്ടാകും. കൂടാതെ ബിജെപിയുടെ കോര്പറേഷന് ഭരണത്തെ ബാധിക്കാനും ഇടയുണ്ട്.
നേരത്തെ സത്യപ്രതിജ്ഞ ലംഘനം നടന്നെന്ന പരാതിയില്‍ നാലാഴ്ചക്കകം വീണ്ടും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സുഗതന് ഒഴികെയുള്ള ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിട്ടില്ല. തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതെ വന്നാല്‍ കൗണ്‍സിലര്‍ സ്ഥാനം നഷ്ടമാകുമെന്നാണ് വ്യവസ്ഥ. തിരുവനന്തപുരം കോര്‍പറേഷനില്‍ സുഗതന് ഉള്‍പ്പെടെ അന്‍പത് ബിജെപി അംഗങ്ങളാണുള്ളത്.
ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് കോര്പറേഷന് ഭരണം ബിജെപി നടത്തുന്നത്. സുഗതന് ജയിലില്‍ ആയതോടെ ബിജെപിയുടെ അംഗബലം 49 ആയി കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കരുക്കള്‍ നീക്കുന്നുണ്ട്. എന്നാല്‍ അവിശ്വാസം കൊണ്ട് വരാന്‍ 34 അംഗങ്ങള്‍ ഒപ്പിടേണ്ടതായിട്ടുണ്ട്. അവിശ്വാസത്തില്‍ കോണ്‍ഗ്രസിനോട് കൂട്ടുകൂടാന്‍ സിപിഎമ്മും എല്‍ഡിഎഫും തയാറായിട്ടില്ല.
കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ അവിശ്വാസം കൊണ്ട് വരാന്‍ നീക്കം നടത്തിയിരുന്നു. എല്‍ഡിഎഫ് പിന്തുണയ്ക്കില്ലെന്ന കണ്ടതോടെ യുഡിഎഫ് പിന്മാറിയിരുന്നു. അതേ സമയം സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും കോര്പറേഷന് പുറത്ത് സമരം നടത്തി വരികയാണ്.