തിരുവനന്തപുരം: ക്രൈംബ്രാഞ്ച് അന്വേഷണത്തിനു പിന്നാലെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) നിയമനം വീണ്ടും കുരുക്കിലേക്ക്. കെഎഎസ് രണ്ടാംഘട്ട നിയമന നടപടി ചട്ടവിരുദ്ധമെന്ന് പൊതുഭരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. വ്യാജമായി സൃഷ്ടിച്ച ഒഴിവുകളാണ് പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തതെന്നും മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ജീവനക്കാർക്കായി സംവരണം ചെയ്ത രണ്ടും മൂന്നും സ്ട്രീമുകളിൽ ഒഴിവുകൾ നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ റാങ്ക് പട്ടിക റദ്ദാക്കാൻ പിഎസ്സിയോട് ആവശ്യപ്പെടണം. നിലവിലുണ്ടായിരുന്നവർക്ക് ഡെപ്യൂട്ടേഷൻ നിയമനം നൽകിയതു മൂലമാണ് മറ്റു രണ്ട് ഒഴിവുകളുണ്ടായത്.
ഇതു സ്ഥിരം ഒഴിവായി കണക്കാക്കാനാവില്ല. മുൻ സർക്കാർ സ്വന്തം രാഷ്ട്രീയ അനുഭാവികളെ ഉദ്യോഗസ്ഥ തലപ്പത്തു കൊണ്ടുവരാനായി ഇല്ലാത്ത ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തു. അതിനായി ധൃതിപിടിച്ചു നിയമന നടപടി പൂർത്തിയാക്കി. പിഎസ്സിക്ക് റിപ്പോർട്ട് ചെയ്ത മൂന്ന് ഒഴിവുകളിൽ രണ്ടെണ്ണം സാധുവായിരുന്നില്ല. 31 പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കിയിരുന്നത് ഡെപ്യൂട്ടേഷൻ റിസർവ് എന്ന നിലയിലാണ്. അത് കെഎഎസ് നിയമനത്തിനുള്ള വിശേഷാൽ ചട്ടങ്ങൾക്കു വിരുദ്ധമാണ്.
കെഎഎസിലെ 30 ശതമാനം തസ്തിക ഓൾ ഇന്ത്യ സർവീസ് മാതൃകയിൽ ഡെപ്യൂട്ടേഷൻ റിസർവായി രൂപീകരിക്കാൻ 2023 ജൂണ് അഞ്ചിന് അന്നത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. തുടർനടപടികൾക്ക് സെക്രട്ടറിതല സമിതിയെയും ചുമതലപ്പെടുത്തി.
ഏതൊക്കെ സ്ഥാപനങ്ങളിലെ തസ്തികകൾ ഉൾപ്പെടുത്തിയാണ് റിസർവ് രൂപീകരിക്കേണ്ടതെന്ന് പഠനമൊന്നും നടത്താതെയായിരുന്നു ഇത്. ഈ യോഗത്തിന് മുൻപുതന്നെ ഇത്തരത്തിൽ 31 ഒഴിവുകൾ ഭാവിയിൽ ഉണ്ടാകുമെന്ന് പിഎസ്സിയെ അറിയിക്കുകയും ചെയ്തു. സർക്കാരിന്റെ സാന്പത്തിക ബാധ്യത പരിഗണിക്കാതെയായിരുന്നു ഇതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.