Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KL Paulose

വയനാട്ടില്‍ മൂന്നു മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും: കെ.എല്‍. പൗലോസ്

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം സുനിശ്ചിതമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ്.

കല്‍പ്പറ്റ, ബത്തേരി മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്നും മാനന്തവാടി നിലനിര്‍ത്താമെന്നുമുള്ളത് എല്‍ഡിഎഫിന്‍റെ വ്യാമോഹം മാത്രമാണെന്ന് ദീപിക ഡോട്ട്കോമിനോട് സംസാരിക്കവേ പൗലോസ് പറഞ്ഞു.

കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് വയനാട്ടിലെ വോട്ടര്‍മാരില്‍ മഹാഭൂരിപക്ഷവും. കാലങ്ങളായി ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. സ്ഥാനാര്‍ഥികളുടെ മേന്മകള്‍ക്കും പോരായ്മകള്‍ക്കുമല്ല ഇക്കുറി സമ്മതിദായകര്‍ പ്രാമുഖ്യം നല്‍കിയത്.

കഴിഞ്ഞ 10 വര്‍ഷം സര്‍ക്കാരിന് നേതൃത്വം നല്‍കിയ പാര്‍ട്ടിയില്‍പ്പെട്ടവരുടെ ധിക്കാത്തിനും ധാര്‍ഷ്ട്യത്തിനും മറുപടി നല്‍കണമെന്ന ചിന്തയില്‍ ഊന്നിയാണ് ജില്ലയിലുള്ളവര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. അതിനാല്‍ത്തന്നെ ജില്ലയിലെ തെരഞ്ഞെടുപ്പുഫലത്തില്‍ കോണ്‍ഗ്രസിനും സഖ്യ കക്ഷികള്‍ക്കും ആശങ്കയില്ല.

ബത്തേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഐ.സി. ബാലകൃഷ്ണന്‍റെ ഭൂരിപക്ഷത്തില്‍ 2021നെ അപേക്ഷിച്ച് നേരിയ കുറവുണ്ടായേക്കാം. ബാലകൃഷ്ണന്‍ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയില്‍ എത്തുമെന്നതില്‍ സന്ദേഹമില്ല. നിയോജകമണ്ഡലത്തില്‍പ്പെടുന്നതില്‍ മീനങ്ങാടി പഞ്ചായത്തില്‍ മാത്രമായിരിക്കും എല്‍ഡിഎഫിന് മേല്‍ക്കൈ.

മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ബാലകൃഷ്ണന്‍ കുറഞ്ഞത് 2,000 വോട്ടിന് മുന്നിലായിരിക്കും. മുള്ളന്‍കൊല്ലിയില്‍ മുമ്പ് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗിനെ ബാധിച്ചിട്ടില്ല. പുല്‍പ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 1,000ന് മുകളില്‍ വോട്ടിന്‍റെ ഭൂരിപക്ഷം ഉറപ്പാണ്.

ബത്തേരി മുനിസിപ്പാലിറ്റിയില്‍ ഏകദേശം 2,500 വോട്ട് ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. അമ്പലവയലില്‍ 1,500 ഉം നെന്‍മേനിയില്‍ 2,000 ഉം പൂതാടിയില്‍ 1,000 ഉം വോട്ട് ലീഡ് ഉണ്ടാകും. നൂല്‍പ്പുഴയില്‍ 500 വോട്ടില്‍ കുറയാത്ത ഭൂരിപക്ഷം ലഭിക്കും. മീനങ്ങാടിയില്‍ എല്‍ഡിഎഫിന്‍റെ ഭൂരിപക്ഷം 1,000 വോട്ട് കവിയില്ല.

മാനന്തവാടി മണ്ഡലത്തില്‍ തിരുനെല്ലി പഞ്ചായത്തിലും ചിലപ്പോള്‍ മാനന്തവാടി മുനിസിപ്പാലിറ്റിയിലും മാത്രമാണ് എല്‍ഡിഎഫ് മുന്നിലെത്തുക. മറ്റു പഞ്ചായത്തുകളില്‍ യുഡിഎഫിന് അനുകൂലമായിരുന്നു വോട്ട് ഒഴുക്ക്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ ഒ.ആര്‍. കേളുവിനോട് വോട്ടര്‍മാര്‍ക്ക് പ്രത്യേക വിരോധം ഇല്ലെങ്കിലും ഭരണവിരുദ്ധ വികാരം മണ്ഡലത്തിലും ശക്തമാണ്.

ചുവപ്പുകോട്ടയെന്ന് ഖ്യാതിയുള്ള തിരുനെല്ലിയില്‍ എല്‍ഡിഎഫ് 4,000 വരെ വോട്ടിന് മുന്നിലായേക്കാം. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിനൊപ്പം യുഡിഎഫ് നില്‍ക്കും. പരമാവധി 500 വോട്ടിന്‍റെ മേല്‍ക്കൈ നഗരസഭയില്‍ എല്‍ഡിഎഫിന് കിട്ടിയേക്കാം. എന്നാല്‍ വെള്ളമുണ്ട പഞ്ചായത്തില്‍ കുറഞ്ഞത് 3,000 ഉം എടവകയില്‍ 2,500 ഉം തൊണ്ടര്‍നാടിലും തവിഞ്ഞാലിലും 1,000 വീതവും പനമരത്ത് 2,000 ഉം വോട്ട് ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ഥി ഉഷ വിജയന് ഉണ്ടാകും.

കല്‍പ്പറ്റ മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ ടി. സിദ്ദിഖ് ഭൂരിപക്ഷം രണ്ടിരട്ടിയായി മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. മണ്ഡലത്തില്‍പ്പെടുന്നതില്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ മാത്രം എല്‍ഡിഎഫ് ഒരുപക്ഷേ മുന്നിലെത്തിയേക്കാം. മൂപ്പൈനാട്, മേപ്പാടി, വൈത്തിരി, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, കോട്ടത്തറ, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാഥി ബഹുദൂരം മുന്നിലായിരിക്കും.

തുരങ്കപാത നിര്‍മാണം, പുഞ്ചിരിമട്ടം ദുരന്തബാധിതര്‍ക്ക് കല്‍പ്പറ്റയില്‍ സജ്ജമാകുന്ന ടൗണ്‍ഷിപ് എന്നിവയുമായി ബന്ധപ്പെടുത്തി എല്‍ഡിഎഫ് നടത്തിയ പ്രചാരണം വോട്ടര്‍മാരില്‍ ഏശിയതേയില്ല. വോട്ട് എണ്ണല്‍ കഴിയുമ്പോള്‍ ഇക്കാര്യം വ്യക്തമാകുമെന്നും പൗലോസ് പറഞ്ഞു.

Latest News

Corehub Up