Kerala
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് നടന്നെന്ന പരാതിയില്‍ ആഭ്യന്തരമന്ത്രിയോട് വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്ത് ആരോഗ്യമന്ത്രി കെ. മുരളീധരന്‍.
ഔഷധിയുടെ എംഡി ഡോ. ടി.കെ. ഹൃദീക്കിനെ ചുമതലയില്‍ നിന്നു നീക്കുകയും ചെയ്തു.മന്ത്രിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടികള്‍. ഔഷധിയിലെ വിവിധ നിര്‍മാണപ്രവൃത്തികള്‍ ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയതായും 2024-25 സാമ്പത്തിക വര്‍ഷത്തെ വില്പന കണക്കുകളില്‍ ക്രമക്കേടുണ്ടെന്നുമാണ് പരാതിയിലെ ആരോപണം.
പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രവർത്തനത്തിലെ സുതാര്യത, ഉത്തരവാദിത്തം, സാമ്പത്തിക കൃത്യത എന്നിവയെ ബാധിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളതെന്ന് ആരോഗ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുജനവിശ്വാസം നിലനിര്‍ത്തുന്നതിനും ആരോപണങ്ങളുടെ സത്യാവസ്ഥ സ്വതന്ത്രമായി പരിശോധിക്കുന്നതിനും വിജിലന്‍സിനെ കൊണ്ട് പ്രാഥമിക അന്വേഷണം നടത്തുന്നത് ഉചിതമാണെന്നാണ് ശിപാര്‍ശ.
കേരള വനഗവേഷണ സ്ഥാപനത്തില്‍ സയന്റിസ്റ്റ് തസ്തികയില്‍ നിന്നാണ് ഹൃദീക്കിനെ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്‍റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ഡപ്യൂട്ടേഷനില്‍ നിയമിച്ചിരുന്നത്.
Kerala
തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ.
അന്നം മുടക്കിയതല്ലെന്നും ആലപ്പുഴയിൽ സ്ഥലം കൈയേറിയതിൽ ഇടപെട്ടതാണെന്നും കെ. മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കൈയേറ്റത്തെക്കുറിച്ച് പരാതി ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്നം. ലാബിനെതിരെ നടപടി എടുത്തത് ആണ് എതിർപ്പിന് കാരണം. പൊതിച്ചോർ അല്ല. ആശുപത്രിയിൽ ഭക്ഷണം കൊടുക്കുന്നതിനു തടസമില്ലെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പൊതിച്ചോർ വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിൽ എതിരല്ലെന്നും അഭിപ്രായം പറഞ്ഞത് ആലപ്പുഴയിലെ സാഹചര്യത്തിലാണെന്നും മുരളീധരൻ പറഞ്ഞു.
വാർത്താക്കുറിപ്പിലൂടെയാണ് വിവാദത്തിൽ മറുപടിയുമായി മന്ത്രി രംഗത്തെത്തിയത്. ആലപ്പുഴയിൽ സ്ഥലം കൈയേറി സംഘടനകൾ ഭക്ഷണം കൊടുക്കുന്നു എന്നാണ് മന്ത്രിയുടെ വാർത്താക്കുറിപ്പില്‍ പറയുന്നത്.
ആഹാരത്തിന് രാഷ്ട്രീയം ഇല്ലെന്നും വാർത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. മന്ത്രിയുടെ പരാമർശം വിവാദമായതോടെയാണ് തിരുത്തൽ. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടതാണെന്നും അവിടുത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് പറഞ്ഞതെന്നും മുരളീധരൻ വ്യക്തമാക്കി.
ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറി. ഇത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയേറിയതിലാണ് എതിർപ്പ്. ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിതെന്നും വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു.
Kerala
പത്തനംതിട്ട: ആശുപത്രിക്കുള്ളിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ.
യുഡിഎഫ് സർക്കാരിന്‍റെ കൃത്യമായ നയമാണിതെന്നും ആശുപത്രിക്കുള്ളിൽ ഇത്തരം ഇടപെടലുകൾ എന്തുവിലകൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം
ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്‍റേയോ സേവാഭാരതിയുടെയോ ഉൾപ്പെടെ ഒരു സംഘടനയുടെയും രാഷ്ട്രീയ പ്രവർത്തനം ആശുപത്രി പരിസരങ്ങളിൽ അനുവദിക്കില്ല. കമ്യൂണിറ്റി കിച്ചൻ വഴി മാത്രമായിരിക്കും ഇനി മുതൽ ആശുപത്രിക്കുള്ളിൽ ഭക്ഷണം ലഭ്യമാക്കുക.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് (കെഎംഎസ്സിഎൽ) പൊതുപണം ഉപയോഗിച്ച് തിരുവനന്തപുരം ടെന്നീസ് ക്ലബിൽ കോർപറേറ്റ് അംഗത്വം നേടിയ സംഭവം അന്വേഷിക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.
അംഗത്വത്തിനും അനുബന്ധ ചെലവുകൾക്കുമായി 19.13 ലക്ഷം രൂപ ചെലവഴിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അടിയന്തരമായി അന്വേഷിക്കാൻ നിർദേശിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
പണമിടപാടുകളുടെ വിശദാംശങ്ങൾ, തീരുമാനമെടുത്ത ഉദ്യോഗസ്ഥർ ആരെല്ലാം എന്നീ കാര്യങ്ങൾ അന്വേഷിക്കും. വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ അടങ്ങുന്ന വിശദ റിപ്പോർട്ട് സമർപ്പിക്കണം. പൊതുപണം ദുരുപയോഗം ചെയ്തവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
Kerala
ആലപ്പുഴ: ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ വരുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ.
ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്നാൽ കമ്മ്യൂണിറ്റി കിച്ചൻ എന്ന നിലയിൽ ഭക്ഷണം നൽകാമെന്നും ഈ പദ്ധതി ആലപ്പുഴ മെഡിക്കൽ കോളജിൽ ആദ്യം നടപ്പാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജിൽ വച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജി. സുധാകരൻ എംഎൽഎ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി പറയുന്നത്.
Kerala
പാലക്കാട്: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സർക്കാരിനു നേരിട്ട് ഇടപെടാൻ കഴിയില്ലെന്നും പ്രത്യേക അന്വേഷണസംഘത്തിനാണു പൂർണ അധികാരമെന്നും ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ.
ഇത്രയും പ്രമാദമായ കേസിൽ മറ്റൊരു അന്വേഷണം പ്രഖ്യാപിക്കാൻ കഴിയാത്തത് ഇതുകൊണ്ടാണെന്നും അദ്ദേഹം പാലക്കാട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു. എസ്ഐടിയുടെ കാര്യത്തിൽ സർക്കാർ ഇടപെട്ടാൽ അതു കോടതിയലക്ഷ്യമാകും.
നിയമവശങ്ങൾ പരിശോധിച്ച് മന്ത്രിസഭ ചർച്ചചെയ്ത് ഇക്കാര്യത്തിൽ ഉചിത തീരുമാനം കൈക്കൊള്ളും. ശബരിമല കൊള്ളക്കേസിൽ എസ്ഐടി ഇതുവരെ കുറ്റപത്രം പോലും നൽകിയിട്ടില്ല.
മെഡിക്കൽ സീറ്റിനു നാലുവർഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്നു സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഈ വർഷവും തുടർവർഷങ്ങളിലും ഈ ഫീസ് മാത്രമേ ഈടാക്കാൻ പാടുള്ളൂ.
നേരത്തേ അധികഫീസ് വാങ്ങിയതു സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. മുന്‍പ് ഈടാക്കിയ ഫീസ് തിരിച്ചുകൊടുക്കണമെന്ന നിലപാടാണു സർക്കാരിനുള്ള തെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കണമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരന്‍. സര്‍ക്കാരിന്‍റെ നടപടികളില്‍ തെറ്റുണ്ടെങ്കില്‍ കോടതിക്ക് തിരുത്താമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദേവസ്വം ബോര്‍ഡുകളുടെ നിയമനകാര്യത്തിലും സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിയമനകാര്യങ്ങളില്‍ കോടതി ഇടപെടല്‍ കാരണം ഒന്നും ചെയ്യാനാകുന്നില്ല. ഇക്കാരണത്താല്‍ ഭരണസ്തംഭനം ഉണ്ടായിരിക്കുകയാണ്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കോടതി നിര്‍ദേശാനുസരണമാണ് എസ്‌ഐടി അന്വേഷണം നടത്തിയത്. എന്നാല്‍ എസ്‌ഐടി ഇതുവരെക്കും പ്രതികള്‍ക്കെതിരേ കുറ്റപത്രം നല്‍കിയിട്ടില്ല. കോടതി കുറ്റപത്രം നല്‍കുന്ന കാര്യത്തില്‍ എസ്‌ഐടിയോട് നിര്‍ദേശവും കൊടുത്തിട്ടില്ല. യഥാർഥ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ച് രക്ഷപ്പെടുമൊയെന്ന ആശങ്ക സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർഥാടനകാലം സുഗമമായി നടത്തുന്നതിനായി പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ ചേർന്ന് ശബരിമലതീർഥാടന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തീർഥാടനത്തിന് വളരെ നേരത്തെ തന്നെ തയാറെടുപ്പുകൾ ആരംഭിക്കണം. കോടിക്കണക്കിന് ഭക്തർ എത്തുന്ന സാഹചര്യത്തിൽ അവർക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്നതിൽ വിട്ടുവീഴ്ച പാടില്ല. കഴിഞ്ഞ വർഷത്തെ പോരായ്മകൾ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നൽകണം. കഴിഞ്ഞ തീർഥാടന കാലത്തിന്‍റെ ആദ്യ ആഴ്ചയിലുണ്ടായതു പോലുള്ള അമിത തിരക്ക് നിയന്ത്രിക്കാനും പോലീസ് പ്രത്യേക ശ്രദ്ധ പുലർത്തണം. ചില തീർഥാടകർക്ക് പന്തളത്ത് വച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യം ഉണ്ടായത് ഒഴിവാക്കണം.
കഴിഞ്ഞ തവണ ദേവസ്വം ബോർഡ് അംഗങ്ങൾ ചുമതലയേറ്റ് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തീർഥാടനം ആരംഭിച്ചതിനാൽ വേണ്ടത്ര ഒരുക്കങ്ങൾക്ക് സമയം ലഭിച്ചിരുന്നില്ല. എന്നാൽ ഇത്തവണ വളരെ നേരത്തെ തന്നെ കാര്യങ്ങളിൽ വ്യക്തത വരുത്തി മുന്നോട്ടുപോകാൻ സാധിക്കണം. തീർഥാടനത്തിന്‍റെ തുടക്കം മുതൽ തന്നെ റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തി സജ്ജമാക്കാൻ നിർദേശം നൽകണം.
ആവശ്യത്തിന് ബസ് സർവീസുകൾ ലഭ്യമാക്കുന്നതിനായി ഗതാഗത മന്ത്രിയുമായി സംസാരിക്കുകയും അദ്ദേഹം പൂർണ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വലിയ വാഹനങ്ങളിൽ ബുക്ക് ചെയ്ത് വരുന്ന തീർഥാടകരെ നിലക്കലിൽ ഇറക്കിവിടുന്നത് മൂലം അവർക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ആവശ്യമായ നടപടികൾ പരിഗണനയിലാണ്. ഇത്തരം വാഹനങ്ങളെ പമ്പയിലേക്ക് നേരിട്ട് വിടുന്ന കാര്യത്തിൽ പോലീസുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കും.
ശബരിമല തീർഥാടനത്തിന്‍റെ പൂർണ ചുമതല ദേവസ്വം ബോർഡിനാണെങ്കിലും ഇതിൽ സംസ്ഥാന സർക്കാരിനാണ് വലിയ ഉത്തരവാദിത്തമുള്ളതെന്ന് പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭക്തർ ഇത്തവണ എത്താൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നത്.
തയാറെടുപ്പുകൾ കൂടുതൽ ഊർജിതമായി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉടൻ തന്നെ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായങ്ങളാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല.
ഞങ്ങളുടെ നേതാക്കന്മാരെ ആര് വിമര്‍ശിച്ചാലും അതിനെതിരെ ശക്തമായി പ്രതികരിക്കും. സാമുദായിക ഐക്യം നല്ലതാണ്. അത് ഞങ്ങള്‍ക്ക് എതിരാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. രാഷ്ട്രീയമായിട്ട് അതിനെ കൂട്ടിക്കുഴയ്ക്കണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിന് പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയുണ്ട്. എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരുടെയും പ്രവര്‍ത്തനങ്ങള്‍ ഹൈക്കമാന്‍ഡ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. വെള്ളാപ്പള്ളി നടേശൻ ഒരു സമുദായത്തെ കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനെയാണ് ഞങ്ങള്‍ വിമര്‍ശിച്ചത്.
അതൊരിക്കലും ആ സമുദായത്തോടുള്ള വിമര്‍ശനമല്ല. സിപിഎം പരിപൂര്‍ണമായി സംഘപരിവാർ അജണ്ടയിലേക്ക് മാറി. മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അതു തെളിയിക്കുന്നുവെന്നും കെ. മുരളീധരന്‍ പറഞ്ഞു.
Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
മുകേഷിനെ രണ്ടു തവണ നിയമസഭയിലേക്ക് മത്സരിപ്പിച്ച ആളാണ് മുഖ്യമന്ത്രി. രാഹുലിനെ ഞങ്ങൾ സസ്പെൻഡ് ചെയ്തു. ബാക്കി കാര്യങ്ങൾ ചെയ്യേണ്ടത് മുഖ്യമന്ത്രിയും പോലീസുമാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ച ആളാണ് മുഖ്യമന്ത്രി. കേരള രാഷ്ട്രീയം എ സർട്ടിഫിക്കറ്റിലേക്ക് പോകരുത്. ആരൊക്കെ എവിടെയൊക്കെ മതില് ചാടി എന്ന് ചർച്ച നടക്കുന്നത് ഭൂഷണമല്ല. പാലക്കാട് ജനങ്ങൾ എന്തു ചിന്തിക്കുമെന്നും കെ. മുരളീധരൻ ചോദിച്ചു.
ഇത്തരക്കാരാണ് തങ്ങൾക്കിടയിൽ മത്സരിച്ചത് എന്ന് അവർ ചിന്തിക്കല്ലേ. ഇത്തരം കാര്യങ്ങൾ രാഷ്ട്രീയത്തിന് ഭൂഷണമല്ല.കൃഷ്ണകുമാറിന് എതിരായ ആരോപണം സതീശന്റെ ബോംബ് അല്ല. സതീശന്റെ ബോംബ് ഇത്തരം ചീള് കേസ് അല്ല. അത് വരാൻ പോകുന്നതെ ഉള്ളൂവെന്നും മുരളീധരൻ വ്യക്തമാക്കി.