സുൽത്താൻ ബത്തേരി: ശശി തരൂർ പാർട്ടിക്കു വിലപ്പെട്ട നേതാവാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ചില കാര്യങ്ങളിൽ അദ്ദേഹം നടത്തുന്ന പ്രസ്താവനകളിൽ ശ്രദ്ധിക്കണമെന്നു പാർട്ടി അദ്ദേഹത്തോട് പലവട്ടം പറഞ്ഞിട്ടുണ്ട്. അത്തരം പ്രസ്താവനകൾ അദ്ദേഹം ഇപ്പോൾ നടത്താറില്ല. ശശി തരൂരിനെപ്പോലുള്ളയാളെ പാർട്ടിയിൽ ഉപയോഗിക്കണമെന്നുതന്നെയാണു കോൺഗ്രസിന്റെ ചിന്താഗതി.
അവിശ്വാസികളെ ദേവസ്വം ബോർഡ് ഏൽപ്പിച്ചതിന്റെ പരിണിതഫലമാണ് കേരളം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ശക്തമായ തുടർ സമരപരന്പരകൾക്ക് കോണ്ഗ്രസ് സംസ്ഥാനത്തു തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. "ലക്ഷ്യ' കെപിസിസി സംസ്ഥാന നേതൃക്യാന്പിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവഭയമില്ലാത്തവർ ദൈവത്തിന്റെ സ്വത്ത് സ്വന്തം സ്വത്താണെന്നു കരുതി കൊള്ളയടിക്കുന്ന സാഹചര്യം മാർക്സിസ്റ്റ് ഗവണ്മെന്റ് സൃഷ്ടിച്ചു. ഈ കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയും സുപ്രീംകോടതിയും നടത്തിയ നിരീക്ഷണങ്ങൾ അതീവ ഗൗരവതരമാണ്. രാജ്യത്തെ ഞെട്ടിക്കുന്ന ഈ കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മാർക്സിസ്റ്റ് പാർട്ടിയും ഗവണ്മെന്റും സ്വീകരിക്കുന്നത്.
ശബരിമലയിൽ നടന്നത് സങ്കൽപ്പിക്കാൻപോലും കഴിയാത്ത കൊള്ളയാണ്. അന്താരാഷ്ട്ര ബന്ധങ്ങൾ വെളിച്ചത്തുവന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ സാധനങ്ങൾ കൊള്ളയടിക്കപ്പെട്ടുവെന്ന് കണ്ടുകൊണ്ടിരിക്കുകയാണ്. എസ്ഐടിയെ സ്വാധീനിക്കാൻ സർക്കാർ എങ്ങനെ ശ്രമിക്കുന്നു എന്നതിന്റെ തെളിവാണു ഹൈക്കോടതിയുടെ ഓരോ നിരീക്ഷണങ്ങളും ഇടപെടലും.
കൂടുതൽ ജാഗ്രതയോടും കരുതലോടുംകൂടി പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ജനങ്ങളിലേക്ക് എത്താനുള്ള കർമപരിപാടികളാണ് ദ്വിദിന ലീഡർഷിപ്പ് സമ്മിറ്റ് ആവിഷ്കരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ വ്യക്തമായ കാന്പയിനുകളും പ്രചാരണ പരിപാടികളും സമരങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും. സ്ഥാനാർഥിനിർണയത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ മധുസൂദൻ മിസ്ത്രി ചെയർപേഴ്സണായ സ്ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചുകഴിഞ്ഞു.
സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ ഉടൻതന്നെ കേരളം സന്ദർശിക്കും. കേരളത്തിലെ പ്രാദേശിക തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് സ്ക്രീനിംഗ് കമ്മിറ്റിക്ക് മുന്പാകെ നിർദേശങ്ങൾ സമർപ്പിക്കുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്യും. ജനുവരി അവസാനത്തോടുകൂടി ആദ്യഘട്ട സ്ഥാനാർഥികളെയെങ്കിലും പ്രഖ്യാപിക്കാനാണു പാർട്ടി ലക്ഷ്യമിടുന്നത്. നിലവിലെ എംപിമാർ വീണ്ടും മത്സരിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച കാര്യങ്ങൾ തെരഞ്ഞെടുപ്പ് സമിതികളിലും സ്ക്രീനിംഗ് കമ്മിറ്റികളിലുമാണു ചർച്ച ചെയ്യേണ്ടത്.
തെരഞ്ഞെടുപ്പ് സർവേകൾക്കും മറ്റുമായി സുനിൽ കനുഗോലുവിന്റെ സേവനങ്ങൾ പാർട്ടി പ്രയോജനപ്പെടുത്തുന്നുണ്ട്. അദ്ദേഹം നിലവിൽ എഐസിസി അംഗവും പാർട്ടിയുടെ ഭാഗവുമാണ്. ഭരണപക്ഷത്തുള്ളവർക്ക് വലിയ സാന്പത്തിക സ്രോതസുകളും പിആർ സംവിധാനങ്ങളുമുണ്ടാകാം.
എന്നാൽ, വലിയ സാന്പത്തിക ശേഷിയൊന്നും ഇല്ലാതെ പാവപ്പെട്ട ജനങ്ങളുടെ സഹായത്തോടുകൂടിയാണ് കോണ്ഗ്രസ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാർട്ടിയിലെ ഐക്യവും തെരഞ്ഞെടുപ്പ് മുന്നൊരുവും ഒത്തുചേർന്ന് പോകേണ്ടതുണ്ടെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.