സുൽത്താൻ ബത്തേരി: കെപിസിസി നേതൃ ക്യാന്പിലെ ചർച്ചകളും തീരുമാനങ്ങളും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി പ്രവർത്തനങ്ങൾക്കു വലിയ കരുത്തുനൽകുമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. “എല്ലാവരും ഒറ്റക്കെട്ടായി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തുടർന്നുള്ള വിജയപ്രവർത്തനങ്ങൾ തീരുമാനിച്ചു.
നിറഞ്ഞ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് എല്ലാവരും ക്യാന്പിൽ പങ്കെടുത്തു പിരിഞ്ഞത്. യുഡിഎഫിന് വലിയ വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങൾക്കു കോണ്‍ഗ്രസ് നേതൃത്വം ഹൃദയത്തിൽനിന്നുള്ള നന്ദി അറിയിക്കുകയാണ്. ജനങ്ങൾ അർപ്പിച്ച വിശ്വാസം സംരക്ഷിച്ചുകൊണ്ട് ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളുമായി മുന്നോട്ടുപോകും. അതിശക്തമായ ഭരണവിരുദ്ധ വികാരമാണു തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.
വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷികമേഖലയുടെ തകർച്ച, തീരദേശമേഖലയിലെ പ്രതിസന്ധി, ആശാവർക്കർമാരുടെ ദയനീയാവസ്ഥയ്ക്കെതിരേ സർക്കാർ മുഖം തിരിച്ച് നിന്നത്, അക്രമരാഷ്ട്രീയം, അഴിമതിഭരണം, ശബരിമല സ്വർണക്കൊള്ള എന്നിങ്ങനെ എല്ലാം ചർച്ചയായി. സ്വർണക്കൊള്ളയിൽ പ്രതികളായി ജയിലിൽ കഴിയുന്ന സിപിഎം നേതാക്കളെ മാർക്സിസ്റ്റ് പാർട്ടി സംരക്ഷിച്ചുനിർത്തുന്നതിന്റെ രാഷ്ട്രീയവും ചർച്ചാവിഷയമായി.
കേരളത്തിലെ ജനങ്ങൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നൽകി. ഉപതെരഞ്ഞെടുപ്പുകളിലും മികച്ച വിജയം നൽകി. തദ്ദേശതെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു. ഇതു നിയമസഭയിലും ആവർത്തിക്കുമെന്ന വിശ്വാസമാണുള്ളത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ തീരുമാനിച്ചുതന്നെയാണ് ഈ ക്യാന്പിൽ നിന്നു പിരിഞ്ഞത്.
എസ്ഐആർ പട്ടികയിൽ ലക്ഷക്കണക്കിന് അർഹതയുള്ള ആളുകളെ വ്യക്തമായ കാരണങ്ങളില്ലാതെ സാങ്കേതികത്വത്തിന്റെ പേരിൽ ഒഴിവാക്കുകയാണ്. 18 വയസായ മുഴുവൻ പൗരന്മാർക്കും വോട്ടവകാശം നൽകണം. അർഹതപ്പെട്ട മുഴുവൻ പേരെയും പട്ടികയിൽ ഉൾപ്പെടുത്തണം. അനർഹരെ ഒഴിവാക്കണം. നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക കുറ്റമറ്റതായിരിക്കണം.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് എല്ലാ ബൂത്തുകമ്മിറ്റികളും പുനഃസംഘടിപ്പിച്ച് ശക്തീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പുതുതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ക്രമവത്കരണത്തിന്റെ പേരിൽ പ്രത്യേക ഹോംവർക്കൊന്നും നടത്താതെ നിലവിലെ ബൂത്തുകളെ അടർത്തുമാറ്റി മറ്റൊരു ബൂത്തുണ്ടാക്കിയിരിക്കുകയാണ്. അവിടെയും ബൂത്തുകമ്മിറ്റികൾ ശക്തമാക്കും.
ശബരിമല സ്വർണക്കൊള്ളയിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ട് 20നു കെപിസിസിയുടെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടത്തും. 23ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ശബരിമല കേസിന്റെ നല്ല നിലയിലുള്ള അന്വേഷണം ആവശ്യപ്പെട്ട് കുറ്റവാളികൾക്ക് ശിക്ഷ ഉറുപ്പാക്കുന്നതിന് ആവശ്യപ്പെട്ടുള്ള സമരം ജില്ലാകളക്ടറേറ്റുകൾക്ക് മുന്പിൽ നടക്കും.
തൊഴിലുറപ്പ് പദ്ധതിയിലെ രാഷ്ട്രപിതാവിന്റെ നാമം വെട്ടിമാറ്റാൻ തെറ്റായ നിയമം കൊണ്ടുവന്നിരിക്കുകയാണ്. ഇതിനെതിരേ ദേശീയതലത്തിൽ തന്നെ സമരങ്ങൾ നടന്നു. ഈ സമരം ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് 13, 14 തീയതികളിൽ എജീസ് (അക്കൗണ്ട്സ് ജനറൽ) ഓഫീസിനു മുന്പിൽ കെപിസിസിയുടെ നേതൃത്വത്തിൽ രാപകൽ സമരം നടത്തും.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെയും സ്ഥാനാർഥികളായവരുടെയും പങ്കാളിത്തതോടെ ഒരു മഹാപഞ്ചായത്ത് 19ന് നടക്കും. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന്റെ യാത്ര ഫെബ്രുവരി ആറു മുതൽ നടക്കും. പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ നടത്തുന്ന യാത്ര കടന്നുപോകുന്പോൾ തന്നെ സ്ഥാനാർഥി നിർണയുമായി ബന്ധപ്പെട്ട നടപടികളും നടക്കുമെന്നും അദ്ദേഹം പറഞ്ഞു.