കാബൂൾ: കാബൂളിലും മറ്റു മേഖലകളിലും ജനവാസകേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്ഥാൻ.
ഒരു ഡസനിലേറെ പേർക്കു പരിക്കേറ്റു. പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം മൂന്നാം ആഴ്ചയിലേക്കു കടന്നു.
കാണ്ഡഹാറിനു സമീപം സ്വകാര്യ വിമാനക്കന്പനി കാം എയറിന്റെ ഇന്ധന ഡിപ്പോയ്ക്കു നേർക്കും ആക്രമണമുണ്ടായെന്ന് അഫ്ഗാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
അഫ്ഗാനിസ്ഥാനുള്ളിൽ വിജയകരമായി വ്യോമാക്രമണം നടത്തിയെന്ന് പാക്കിസ്ഥാൻ അറിയിച്ചു. നാലു ഭീകരതാവളങ്ങൾ തകർത്തെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു. 641 താലിബാൻകാരെ വധിച്ചെന്ന് കഴിഞ്ഞ ദിവസം പാക് അധികൃതർ അറിയിച്ചിരുന്നു.