കൊച്ചി: കാലാവസ്ഥാമാറ്റം മൂലം മത്സ്യത്തൊഴിലാളികള്‍ക്കു കടലിൽ പോകാനാകാത്ത സാഹചര്യത്തിലുള്ള നഷ്ടപരിഹാരം ഗണ്യമായി വര്‍ധിപ്പിക്കണമെന്ന് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍).
കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദങ്ങള്‍, ചുഴലിക്കാറ്റ്, ശക്തമായ കാറ്റ്, ഉയര്‍ന്ന തിരമാല, മോശം കാലാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്കുന്ന മുന്നറിയിപ്പുകള്‍മൂലം തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനു പോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്.
മത്സ്യത്തൊഴിലാളികളുടെ ജീവന് സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അനിവാര്യമാണെങ്കിലും കടലില്‍ പോകരുതെന്ന് നിര്‍ദേശിക്കുമ്പോള്‍, അതുവഴി നഷ്ടപ്പെടുന്ന ഉപജീവനത്തിനു മതിയായ നഷ്ടപരിഹാരം നല്കേണ്ടതു സര്‍ക്കാരിന്റെ ഭരണഘടനാപരവും ധാര്‍മികവുമായ ഉത്തരവാദിത്വമാണ്. കടലില്‍ പോകാന്‍ കഴിയാത്ത ഓരോ ദിവസവും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഏക ഉപജീവനമാര്‍ഗമാണു നഷ്ടപ്പെടുന്നത്.
നിലവില്‍ അനുവദിക്കുന്ന നഷ്ടപരിഹാരം യഥാര്‍ഥ വരുമാനനഷ്ടത്തിനും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവിനും യാതൊരു വിധത്തിലും ആനുപാതികമല്ല. അതിനാല്‍ മത്സ്യത്തൊഴിലാളികളുടെ ശരാശരി ദിവസവരുമാനം, വിലക്കയറ്റം, കുടുംബച്ചെലവ് എന്നിവ പരിഗണിച്ച് നഷ്ടപരിഹാരത്തുക അടിയന്തരമായി പുനര്‍നിശ്ചയിക്കണം.
കടലില്‍ കാണാതാകുന്ന ഓരോ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതിനായി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശക്തവും കാര്യക്ഷമവുമായ രക്ഷാപ്രവര്‍ത്തന സംവിധാനം വേണമെന്നും കടല്‍ ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡും ഡയറക്ടര്‍ ഫാ. ഡോ. സെലസ്റ്റിന്‍ പുത്തന്പുരയ്ക്കലും ആവശ്യപ്പെട്ടു.