തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിൽ മുൻ ദേവസ്വം മന്ത്രിയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിൽ പരിഭ്രമിച്ച് സിപിഎം.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ സ്വർണപ്പാളി കേസ് പ്രധാന കാരണങ്ങളിലൊന്നായി സിപിഎം സംസ്ഥാന സമിതിയും സിപിഐയും വിലയിരുത്തിയതിനു പിന്നാലെയാണു കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്ത വിവരം പുറത്തുവരുന്നത്. മുൻ ദേവസ്വം പ്രസിഡന്റും പാർട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറിന്റെ അറസ്റ്റും പാർട്ടിയുടെ മുൻ മന്ത്രിയെ സ്വർണപ്പാളി കേസിൽ ഇപ്പോൾ ചോദ്യംചെയ്തതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പത്മകുമാറിനെതിരേ പാർട്ടി നടപടിയെടുക്കാത്തതിൽ ജില്ലാ കമ്മിറ്റികളിലും കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതിയിലും സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ കടുത്ത വിമർശനമുണ്ടായി.
യഥാസമയം പത്മകുമാറിനെതിരേ നടപടിയെടുത്തിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ ഹിന്ദുവോട്ടുകൾ നഷ്ടമാകില്ലായിരുന്നുവെന്നും ഇത്രയും വലിയ തിരിച്ചടി ഉണ്ടാകില്ലായിരുന്നുവെന്നുമാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. എന്നാൽ, കുറ്റപത്രം വന്നതിനു ശേഷം കുറ്റക്കാരനെങ്കിൽ നടപടിയെടുത്താൽ മതിയെന്ന നിലപാടിലായിരുന്നു ഇതുവരെയും സിപിഎം നേതൃത്വം.
പിന്നീട് എസ്ഐടിയുടെ ചോദ്യം ചെയ്യലിൽ കടകംപള്ളി സുരേന്ദ്രനെ സംശയത്തിൽ നിർത്തിക്കൊണ്ടുള്ള മൊഴിയാണ് പത്മകുമാർ നൽകിയതെന്നാണു സൂചന. പത്മകുമാറിനെതിരേ അച്ചടക്ക നടപടിയെടുത്താൽ കൂടുതൽ കാര്യങ്ങൾ അദ്ദേഹം വിളിച്ചുപറയുമോ എന്ന പേടി സിപിഎമ്മിനുണ്ട്. ഇതുകൂടി കണ്ടുകൊണ്ടാണു അദ്ദേഹത്തിനെതിരേയുള്ള നടപടി വൈകുന്നത്.
എന്നാൽ, അടുത്ത മാസം പകുതിയോടെ തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ടു പാർട്ടി ഗൃഹസന്ദർശന പരിപാടി നടത്തുന്നുണ്ട്. ഇതിനു മുന്പായി പത്മകുമാറിനെതിരേ നടപടിയെടുക്കാനുള്ള സാധ്യതയാണുള്ളത്. ഇപ്പോൾ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതോടെ ജനങ്ങൾക്കിടയിൽ അതു കൂടുതൽ സംശയത്തിനു വഴിവയ്ക്കുമെന്ന തോന്നലും പാർട്ടി നേതാക്കൾക്കിടയിൽ ഉണ്ട്. ഒരു പക്ഷേ കടകംപള്ളി സുരേന്ദ്രന്റെ അറസ്റ്റിലേക്കും മറ്റും കാര്യങ്ങൾ കടന്നാൽ അതു നിലവിലെ സാഹചര്യത്തിൽ സിപിഎമ്മിനു വലിയ തലവേദനയാകും.
സ്വർണംപൂശിയതിൽ ദേവസ്വം വകുപ്പിന്റെ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നാണു നേരത്തേയും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയത്. പാർട്ടിയെയും അദ്ദേഹം ഇതു ബോധ്യപ്പെടുത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിലും കടകംപള്ളി ഇതേ നിലപാടുതന്നെയാണു സ്വീകരിച്ചത്. ഇനി കോടതിയിൽനിന്നു കൂടുതൽ പരാമർശങ്ങൾ വല്ലതും വന്നാൽ അതു സിപിഎമ്മിനു കനത്ത തിരിച്ചടിയാകും.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വർണപ്പാളി കേസ് തന്നെയാകും സിപിഎമ്മിനും ഇടതുമുന്നണിക്കും വില്ലനായി എത്തുക. കടകംപള്ളിയെ എസ്ഐടി ചോദ്യം ചെയ്തത് പ്രതിപക്ഷം സർക്കാരിനെതിരേ ഇപ്പോൾതന്നെ ആയുധമാക്കിയിട്ടുണ്ട്. കേസിൽ എത്രയും പെട്ടെന്നു കുറ്റപത്രം സമർപ്പിക്കാനായിരുന്നു എസ്ഐടിയുടെ നീക്കം. പത്മകുമാറിലൊതുക്കി കുറ്റപത്രം നൽകാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.
കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സ്വർണപ്പാളി കേസിൽ അന്താരാഷ്ട്ര സ്വർണക്കടത്തു സംഘത്തിന് ബന്ധമുണ്ടെന്നുംകൂടി പറഞ്ഞതോടെ ദേശീയ അന്വേഷണ ഏജൻസികൾ ശബരിമലയിലെത്തുമെന്ന സൂചനയുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിബിഐ എത്തിയാൽ മൂന്നാമൂഴം ആഗ്രഹിക്കുന്ന സിപിഎമ്മിനും ഇടതുമുന്നണിക്കും അതു വലിയ തിരിച്ചടിയാകും.