മകൾ നൈസയുടെ കൗമാരപ്രായത്തിൽ മകളോടുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും തങ്ങൾക്കിടയിലെ അകൽച്ചയെക്കുറിച്ചും തുറന്നുപറഞ്ഞ് ബോളിവുഡ് താരം കാജോൾ.
പ്രശസ്ത യൂട്യൂബർ ലില്ലി സിംഗിന് നൽകിയ അഭിമുഖത്തിലാണ്, ഒരു അമ്മ എന്ന നിലയിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് താരം മനസ് തുറന്നത്.
സോഷ്യൽ മീഡിയയുടെ കാലത്ത് വളർന്നു വരുന്ന കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങൾ വലുതാണെന്ന് കാജോൾ ചൂണ്ടിക്കാട്ടുന്നു.
‘‘നൈസയ്ക്ക് 12 വയസുള്ളപ്പോൾ തുടങ്ങിയ ഹോർമോൺ വ്യതിയാനങ്ങളും പെരുമാറ്റത്തിലെ മാറ്റങ്ങളും ഞങ്ങൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് കാരണമായി.
ഏകദേശം മൂന്ന് വർഷത്തോളം ഞങ്ങൾ രണ്ടുപേരും യുക്തിരഹിതമായി പെരുമാറുകയും പരസ്പരം സംസാരിക്കാൻ പോലും തയ്യാറാവാത്ത വിധം അകന്നുപോവുകയും ചെയ്തിരുന്നു.
ഒരു ഘട്ടത്തിൽ ദേഷ്യം നിയന്ത്രിക്കാനാവാതെ മകളുടെ പുത്തൻ ഫോൺ തല്ലിത്തകർക്കുന്ന അവസ്ഥ വരെ ഉണ്ടായി. എന്നാൽ അത് അവളോടുള്ള ദേഷ്യം കൊണ്ടല്ല മറിച്ച് ഒരു തിരുത്തൽ എന്ന നിലയിൽ നൽകിയ കർക്കശമായ സ്നേഹം ആയിരുന്നു.
അമ്മ എന്ന നിലയിൽ എന്റെ തന്നെ രീതികളിൽ മാറ്റം വരുത്താൻ ബോധപൂർവം തീരുമാനിച്ചതാണ് വലിയ വഴിത്തിരിവായത്.
നിരന്തരം ഉപദേശിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും പകരം മകൾക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കാൻ തയാറായതാണ് ഞങ്ങൾക്കിടയിലെ മഞ്ഞുരുക്കിയത്. മക്കൾ പറയുന്നത് കേൾക്കുക എന്നതാണ് അവരെ വളർത്തുന്നതിൽ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം.’’ കാജോളിന്റെ വാക്കുകൾ.
1999ൽ വിവാഹിതരായ അജയ് ദേവ്ഗണിനും കാജോളിനും നൈസയെ കൂടാതെ യുഗ് എന്നൊരു മകൻ കൂടിയുണ്ട്.