കാലടി: കാലടി പൊലിസ് കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവറെ സ്റ്റേഷനിൽ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ എസ്ഐ ഉൾപ്പടെ നാലു പൊലിസുകാർക്ക് സസ്പെൻഷൻ. എസ്ഐ അജ്മൽ, പൊലിസുകാരായ ധനേഷ്, രജിത്, നിസാർ എന്നിവർക്കെതിരേയാണു റേഞ്ച് ഡിഐജി നടപടിയെടുത്തത്.
ശ്രീമൂലനഗരത്ത് താമസിക്കുന്ന ടാക്സി ഡ്രൈവർ സുജിത് ജയന്റെ പരാതിപ്രകാരം ജില്ലാ പൊലിസ് മേധാവിയുടെ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിഐജിയുടെ ഉത്തരവ്.
അടിപിടിക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാനെന്ന പേരിൽ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചെന്നാണ് സുജിത്തിന്റെ പരാതി.
കാമറയില്ലാത്ത മുറിയിൽ കൊണ്ടുപോയി ജനനേന്ദ്രിയത്തിൽ അടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി സുജിത്തിന്റെ പരാതിയിലുണ്ട്. സംഭവം വിവാദമായതോടെ അന്വേഷണം നടത്തുകയും പൊലിസുകാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കണ്ടെത്തുകയുമായിരുന്നു.