കൊല്ലങ്കോട്: ഒരു വർഷത്തെ ഇടവേളക്കുശേഷം കാളിക്കുളന്പ് ജനവാസമേഖലയിൽ പുലിയെ കണ്ടതായി സമീപവാസികൾ വനംവകുപ്പ് അധികൃതർക്കു വിവരംനൽകി. കാളികുളമ്പ് റോഡരികിൽ പശുവിനെ മേയ്ക്കുകയായിരുന്ന രാജൻ , സുമിത്ര എന്നിവരാണ് പുലി സമീപത്തുള്ള പാറയിൽ കയറുന്നതുകണ്ടത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
ഭയന്ന് വീട്ടിലേക്ക് ഓടിയെത്തിവർ സമീപവാസികളെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് റേഞ്ച് ഓഫീസർ സനൂപ്, കെ. പ്രേമൻ എംഎൽഎ എന്നിവർ കാളികുളമ്പിലെത്തി സമീപവാസികളോടു വിവരം ശേഖരിച്ചു.
ഇന്നലയേയും വനംവകുപ്പ് സംഘം തെരച്ചിൽ നടത്തിയെങ്കിലും കാൽപ്പാദ അടയാളങ്ങളോ മറ്റു തെളിവുകളൊന്നും ലഭിച്ചില്ല. തെരച്ചിൽ ഊർജിതപ്പെടുത്തുമെന്നു റേഞ്ച് ഓഫീസർ അറിയിച്ചു. വേണ്ടിവന്നാൽ കാമറകളും സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.