കല്ലടിക്കോട്: മലയോര മേഖലകളായ കല്ലടിക്കോട്, പാലക്കയം, കാഞ്ഞിരപ്പുഴ, തച്ചമ്പാറ എന്നിവിടങ്ങളിൽ യുഡിഎഫും, എൽഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നു. നിലമെച്ചപ്പെടുത്തുമെന്ന് ബിജെപിയും പറയുന്നു.
ജില്ലാ പഞ്ചായത്തിലേക്കുള്ള കാഞ്ഞിരപ്പുഴ, കോങ്ങാട്, പറളി, കാരാകുർശി എന്നീ ഡിവിഷനുകളിൽ വാശിയേറിയ പോരാട്ടമാണ്. നിലവിൽ ഈ നാലു ഡിവിഷനുകളും എൽഡിഎഫ് മുന്നണിയുടെ കൈവശമാണ്. ഇതിൽ കാഞ്ഞിരപ്പുഴയും പറളിയും കോങ്ങാടും തിരിച്ചുപിടിക്കാമെന്ന പരിപൂർണ വിശ്വാസത്തിലാണ് യുഡിഎഫ്. നിലവിൽ ഭരണം തിരിച്ചുപിടിച്ച തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ ഭരണം തിരിച്ചു പിടിക്കാൻ എൽഡിഎഫും നിലനിർത്താൻ യുഡിഎഫും പൊരിഞ്ഞപോരാട്ടത്തിലാണ്.
കഴിഞ്ഞ 10 വർഷമായി എൽഡിഎഫ് ഭരിക്കുന്ന കരിമ്പ പഞ്ചായത്തിൽ പ്രഗത്ഭരെ നിർത്തിയാണ് യുഡിഎഫ് ഭരണം പിടിച്ചെടുക്കാൻ ഒരുങ്ങിയിരിക്കുന്നത്. കൂട്ടുകെട്ടുകളും മുന്നണി ബന്ധങ്ങളും മാറിമറിഞ്ഞ കാഞ്ഞിരപ്പുഴയിൽ ഇരുമുന്നണികളും വിജയ പ്രതീക്ഷയിലാണ്.
പ്രശ്നബാധിത ബൂത്തുകൾ എട്ട്:
പോലീസ് നിരീക്ഷണം ശക്തം
മണ്ണാർക്കാട്: മണ്ണാർക്കാട് പോലീസ് സ്റ്റേഷനുകീഴിൽ കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചു. 250 പോലീസുകാരുടെ സേവനമുണ്ടാകും. 90 സ്പെഷ്യൽ പോലീസ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.
മണ്ണാർക്കാട് സ്റ്റേഷനുകീഴിൽ 193 ബൂത്താണ് 105 കെട്ടിടങ്ങളിലായുള്ളത്. പ്രശ്നബാധിത ബൂത്തുകളായി എട്ടെണ്ണമാണു കണക്കാക്കിയിട്ടുള്ളത്. മാവോയിസ്റ്റ് സാന്നിധ്യമുണ്ടാകാമെന്നു പ്രതീക്ഷിക്കുന്ന കാഞ്ഞിരപ്പുഴയിലെ മൂന്നുബൂത്തിലും അതീവസുരക്ഷ ഏർപ്പെടുത്തി. വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് സേനയെ വിന്യസിക്കുക. ഓരോ ഗ്രൂപ്പിലും 20 പോലീസുകാരുണ്ടാകും.
മണ്ണാർക്കാട് ഡിവൈഎസ്പി എം. സന്തോഷ്കുമാർ, എസ്എച്ച്ഒ വിപിൻ വേണുഗോപാൽ, എസ്ഐ എ.കെ. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകും.