പാലാ: വിഭാഗീയത ഓരോ ദിവസം ചെല്ലുംതോറും വര്‍ധിച്ചുവരുന്ന കാലഘട്ടമാണിതെന്ന് കനിമൊഴി എംപി. എന്നാല്‍ ജാതിമതഭേദമെന്യേ എല്ലാവരെയും തുല്യരായി കാണാന്‍ സാധിക്കണമെന്നും അത്തരരമൊരു മാനസിക വളര്‍ച്ചയിലേക്ക് നാം എത്തിച്ചേരണമെന്നും അവർ പറഞ്ഞു.
പാലാ അല്‍ഫോന്‍സാ കോളജില്‍ ഫാ.ഡോ. ജോസ് പുലവേലില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. അത്തരം തിരിച്ചറിവിലേയ്ക്ക് വളരാന്‍ സാഹിത്യവും ഭാഷയും വാക്കും നമ്മെ സഹായിക്കും. കാലാകാലങ്ങളിലായി നമ്മില്‍ അടിച്ചേല്‍പിച്ച സാമൂഹ്യ തിന്മകളെ ചോദ്യം ചെയ്യാന്‍ സാഹിത്യം പ്രാപ്തരാക്കും.
സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നതാവണം സാഹിത്യം. ഉന്നതര്‍ക്കു വേണ്ടി മാത്രമല്ല സാഹിത്യവും കലയും നിലകൊള്ളുന്നത്. ജനാധിപത്യത്തില്‍ താല്പര്യമില്ലാത്തവര്‍ എഴുത്തുകാരെയും ചിന്തകരെയും സോഷ്യല്‍ ആക്ടിവിക്ടിനെയും ജയിലിലടയ്ക്കും.
മീഡിയായെ വരെ നിയന്ത്രണത്തിലാക്കും. എഴുതാനും വായിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം എടുത്തുകളയാന്‍ ശ്രമിക്കുന്നു. നാം എല്ലാവരും തുല്യരാണെന്ന ബോധ്യം വളരണം. വാക്കുകളും സാഹിത്യവും നമ്മില്‍ നിന്നും അകന്നാല്‍ നമ്മുടെ തനിമ നഷ്ടപ്പെടും. ഇന്നത്തെ യുവജനങ്ങള്‍ നിശബ്ദമായി ഇരിക്കാന്‍ താല്പര്യപ്പെടുന്നില്ല.
അവര്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രതികരിക്കും. അതും വാക്കിന്‍റെ ശക്തിയാണ്. വിവരസാങ്കേതിക വിദ്യയുടെ ഇക്കാലത്ത് നമ്മിലേയ്ക്ക് അടിച്ചേല്‍പ്പിക്കപ്പെടുന്ന വിവരങ്ങളുടെ കാര്യത്തില്‍ ജാഗ്രത വേണം. പ്രത്യക താല്പര്യങ്ങളും തത്വചിന്തയും അടിച്ചേല്‍പ്പിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നു.
കാലാവസ്ഥാ വ്യതിയാനം പുതിയ കാലഘട്ടത്തിലെ വലിയ പ്രശ്‌നമാണ്. പണ്ട് യുദ്ധം മൂലം അഭയാര്‍ഥികള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടായിരുന്നുവെങ്കില്‍ ഇന്ന് കാലാവസ്ഥാ വ്യതിയാനം നിരവധി അഭയാര്‍ഥികളെ സൃഷിട്ടിക്കുന്നു.
സത്യത്തിന്‍റെ വിവിധ ഭാഷ്യങ്ങള്‍ നമുക്ക് ചുറ്റും പ്രചരിക്കുന്നുണ്ട്. എന്നാല്‍ സാഹിത്യം സത്യത്തെ മുന്നില്‍ വെളിച്ചത്തുകൊണ്ടുവരാന്‍ നമ്മെ സഹായിക്കുന്നു. പൊളിറ്റിക്കല്‍ ഇഷ്യൂ ഒരു നാടിനെ വിഭാഗീയതയിലേയക്ക് നയിക്കുന്നു. നമ്മുടെ സ്വാതന്ത്രം മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടരുത്. സാഹിത്യം നമ്മം സ്വതന്ത്രരാക്കുന്നുവെന്നും കനിമൊഴി കൂട്ടിച്ചേർത്തു.