Kerala
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതിയുടെ സിൽവർ ജൂബിലി സമ്മാനമായി അമൽ ജ്യോതി ബിസിനസ് (എബിഎസ്) സ്കൂൾ ആരംഭിക്കുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആദ്യ ഡിഗ്രി പ്രോഗ്രാമായി ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഹോണേഴ്സ് (ബിബിഎ ഹോണേഴ്സ്) നുള്ള അഡ്മിഷൻ ആരംഭിച്ചു.
നാലു വർഷം നീളുന്ന ഈ ഡിഗ്രി പൂർണമായും റെസിഡൻഷ്യൽ ആണ്. ഐഐഎം, ഐഐടി തുടങ്ങി ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു പ്രവൃത്തി പരിചയം നേടിയ അധ്യാപകരുടെ മേൽനോട്ടത്തിലാണ് ക്ലാസുകൾ നടക്കുക. അന്താരാഷ്ട്ര നിലവാരത്തിൽ ഉയർന്ന വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്സ് ആരംഭിക്കുന്നത്.
പഠനത്തോടൊപ്പം പാഠ്യേതര മേഖലകളിലും പ്രാധാന്യം നൽകുന്ന കോഴ്സിൽ മാനേജ്മെന്റ്, സംരംഭകത്വം, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ഡിജിറ്റൽ ബിസിനസ്, എഐ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നതോടൊപ്പം വർഷം തോറുമുള്ള ഇന്റേൺഷിപ്പ് വഴി പഠിക്കുന്നവ പ്രയോഗികമാക്കാനുള്ള കഴിവ് ആർജിക്കുവാനും അവസരം ലഭിക്കുന്നു. ഐഐമ്മിന്റെയും ലോകത്തെ മുൻനിര മാനേജ്മെന്റ് സ്ഥാപനങ്ങളുടെയും പാഠ്യപദ്ധതികളുടെ ചുവടുപിടിച്ചാണ് ഈ നൂതന ഡിഗ്രി പ്രോഗ്രാം രൂപപ്പെടുത്തിയിരിക്കുന്നത്.
ആധുനിക അധ്യാപന രീതികളും പരിചയസമ്പന്നരായ അധ്യാപകരും വ്യവസായ വിദഗ്ധരുടെ മെന്ററിംഗും ചേർത്ത് കേരളത്തിൽ ഒരു പുതിയ ബിസിനസ് മാനേജ്മന്റ് പരിശീലന രീതി അവതരിപ്പിക്കാനാണ് അമൽജ്യോതി ബിസിനസ് സ്കൂൾ മുന്നിട്ടിറങ്ങുന്നത്. പരിശീലനത്തിന്റെ നാലുവർഷങ്ങൾക്കുള്ളിൽത്തന്നെ യൂറോപ്പിലെ യൂണിവേഴ്സിറ്റികളിൽ എക്സ്ചേഞ്ച് പ്രോഗ്രാം, മിഡിൽ ഈസ്റ്റ് വിസിറ്റ്, ഭാരതത്തിലെ പ്രധാന വ്യവസായ സംരംഭങ്ങൾ കാണുവാനുള്ള അവസരങ്ങൾ, തുടങ്ങിയവ ഈ കോഴ്സിന്റെ സവിശേഷതകളാണ്. വിദ്യാർഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇന്റേൺഷിപ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവയും കോഴ്സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.നൂറു ശതമാനം പ്ലേസ്മെന്റും കരിയർ ഗൈഡൻസും വിദ്യാർഥികൾക്ക് ലഭ്യമാകുന്നു.
ഐഐഎം, ഐഐടി, തുടങ്ങി ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുപ്പത് വർഷത്തോളം അധ്യാപകനായിരുന്ന ഡോ. തോമസ് ജോസഫ് കോഴ്സ് ഡയറക്ടറായും ഫാ. പയസ് കൊച്ചുപറമ്പിൽ കോഴ്സ് കോഓർഡിനേറ്ററായും ചാർജെടുത്തു. വിശദമായ വിവരങ്ങൾക്കും അഡ്മിഷനും - www.amaljyothi.ac.in, [email protected]. പത്രസമ്മേളനത്തിൽ ഡയറക്ടർ റവ. ഡോ. റോയ് അബ്രഹാം പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, കോഴ്സ് ഡയറക്ടർ - ബിബിഎ ഹോണേഴ്സ് ഡോ. തോമസ് ജോസഫ്, കോഴ്സ് കോഓർഡിനേറ്റർ ഫാ. പയസ് കൊച്ചുപറമ്പിൽ എന്നിവർ പങ്കെടുത്തു.
Kerala
കാഞ്ഞിരപ്പള്ളി: താങ്ങുവില കർഷകന്റെ അവകാശമാക്കി മാറ്റണമെന്ന് പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍ എംപി. ഇന്‍ഫാം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കിസാന്‍ കാര്‍ണിവല്‍ - കൈക്കോട്ടും ചിലങ്കയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താങ്ങുവില ആരുടെയും ഔദാര്യമല്ല, അവകാശമാക്കി മാറ്റണം. കൃഷിക്കാരനെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്കുണ്ട്. കൃഷിക്കാരനെ കടക്കെണിയില്‍നിന്ന് രക്ഷിക്കാനുള്ള ചിന്ത സര്‍ക്കാരിനുണ്ടാകണം.
കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു മനസിലാക്കി അതിനെ എങ്ങനെ തരണം ചെയ്യാമെന്നു മനസിലാക്കി വേണം താങ്ങുവില നല്‍കേണ്ടത്. നിരവധിയായ കര്‍ഷക പ്രശ്നങ്ങളില്‍ കര്‍ഷകരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച ധീരമായ നിലപാടുകളായിരുന്നു ഇന്‍ഫാം നടത്തിയത്.
കൃഷിക്കാരന് സ്വാഭിമാനം നല്‍കാനും യഥാര്ഥമയ അധ്വാനശേഷിയെ ഉയര്‍ത്തിക്കാട്ടാനും ബഹുമുഖമായ പോരാട്ടങ്ങള്‍ ഇന്‍ഫാം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 25 വർഷമായി കർഷകരുടെ കണ്ണീരിനും കിനാവിനും ഒപ്പം നിൽക്കുന്ന പ്രസ്ഥാനമാണ് ഇൻഫാം.
കപ്പയ്ക്ക് 15 രൂപയായി വില ഇടിഞ്ഞപ്പോൾ, 25 രൂപയ്ക്ക് സംഭരിച്ച് ഉണക്കക്കപ്പയാക്കി വിപണിയിൽ ഇടപെട്ട ഇൻഫാമിന്റെ മാതൃക ഇടനിലക്കാരായ ലോബികൾക്കുള്ള മറുപടിയായിരുന്നു. കേരളത്തിന്റെ കാർഷിക പുരോഗതിയിൽ ക്രൈസ്തവ സഭകളും കുടിയേറ്റ കർഷകരും നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണെന്നും, തരിശുഭൂമികളെ പൊന്നുവിളയുന്ന മണ്ണാക്കി മാറ്റിയത് ഇവരാണെന്നും അദ്ദേഹം അനുസ്മരിച്ചു.
District News
കാഞ്ഞിരപ്പള്ളി: അങ്ങനെ ലോട്ടറിയുടെ 20 കോടി ക്ലബ്ബിൽ കാഞ്ഞിരപ്പള്ളിയുമെത്തി. ക്രിസ്മസ് - പുതുവത്സര ബംബറിന്റെ ഒന്നാം സമ്മാനമാണ് കാഞ്ഞിരപ്പള്ളിയെ തേടിയെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ക്രിസ്മസ് - പുതുവത്സര ബംബറിന്റെ നറുക്കടുപ്പ് നടത്തിയത്.
2.15ഓടെ ഒന്നാം സമ്മാനം കാഞ്ഞിരപ്പള്ളിയിൽ വിറ്റ ടിക്കറ്റിനാണെന്ന് സൂചനകൾ വന്നു തുടങ്ങി. ഇതോടെ ലോട്ടറിക്കടകൾക്ക് മുന്നിലേക്കും കൈയിലുള്ള ലോട്ടറി പരിശോധിക്കാനും കാഞ്ഞിരപ്പള്ളിക്കാർ വന്നുതുടങ്ങി. ചങ്കിടിപ്പോടെയാണ് പലരും തങ്ങളുടെ കൈയിലുള്ള ലോട്ടറി ടിക്കറ്റുകൾ പരിശോധിച്ചത്.
ഒടുവിൽ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നൈനാർ പള്ളിക്ക് സമീപമുള്ള ചിറക്കടവ് തടിക്കുംപറമ്പിൽ എ. സുദീഖിന്റെ ന്യൂലക്കി സെന്ററിൽനിന്ന് വിറ്റ ലോട്ടറിയാണ് സമ്മാനാർഹമായതെന്ന വിവരം പുറത്തുവന്നു. ഇതോടെ ലക്കി സെന്ററിലേക്ക് ഭാഗ്യവാനെ തിരക്കിയുള്ള ആളുകളുടെ തിരക്കായി. പക്ഷേ ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് സുദീഖിന് അറിയില്ലായിരുന്നു.
എന്നാൽ, കാഞ്ഞിരപ്പള്ളിക്കാരനാണ് ഭാഗ്യവാനെന്ന് സുദീഖ് തറപ്പിച്ച് പറഞ്ഞു. ദിലീപിന്റെ മീശമാധവൻ സിനിമയിലെ "ചേക്കുവിട്ടുപോയിട്ടില്ല' എന്ന ഡയലോഗ് പറഞ്ഞാണ് സുദീഖ് ഇക്കാര്യം ഉറപ്പിക്കുന്നത്. ഇതിനിടെ കടയിലേക്ക് ഓടിയെത്തിയവർക്ക് ലഡു വിതരണം ചെയ്യാനും സുദീഖ് മറന്നില്ല.
ആയിരക്കണക്കിന് ആളുകൾ ടിക്കറ്റ് എടുത്ത് സമ്മാനം കിട്ടാതെ സങ്കടപ്പെടുന്പോഴും കാഞ്ഞിരപ്പള്ളിയിലെ മറഞ്ഞിരിക്കുന്ന ഭാഗ്യശാലിയെ കണ്ടെത്താൻ ആളുകൾ മുന്നിലുണ്ടായിരുന്നു. ഇതിനിടെ മൂന്നു ദിവസം ബാങ്ക് അവധിയായതിനാൽ ഇതിനു ശേഷമേ ഭാഗ്യശാലി പുറത്തുവരൂ എന്ന അഭ്യൂഹങ്ങളും പരന്നു.
District News
കാഞ്ഞിരപ്പള്ളി: രൂപത ചെറുപുഷ്പ മിഷന്‍ലീഗ് നേതൃത്വം നല്കുന്ന നിലയ്ക്കല്‍ തീർഥാടനം നാളെ നടക്കും.
രാവിലെ 10ന് തുലാപ്പള്ളി മാര്‍ത്തോമാശ്ലീഹാ തീർഥാടനകേന്ദ്രത്തില്‍നിന്ന് എരുമേലി ഫൊറോന ഇടവകകള്‍ ആഘോഷമായി തിരുശേഷിപ്പ് ആങ്ങമൂഴി പാലത്തിങ്കല്‍ കൊണ്ടുവരും. തുടര്‍ന്ന് ആങ്ങമൂഴി പാലത്തിങ്കല്നിന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ പള്ളിയിലേക്ക് വിശ്വാസപ്രഘോഷണ റാലി നടത്തും. 11ന് കാഞ്ഞിരപ്പള്ളി രൂപതയിലെ നവവൈദികര്‍ നിലയ്ക്കല്‍ എക്യുമെനിക്കല്‍ പള്ളിയിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ തീർഥാടന സന്ദേശം നല്‍കും. തുടര്‍ന്ന് തിരുശേഷിപ്പ് വണക്കവും ഉണ്ടായിരിക്കും.
രൂപത വികാരി ജനറാള്‍മാര്‍, വൈദികര്‍, കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷന്‍ലീഗ് എക്സിക്യൂട്ടീവ് അംഗങ്ങള്‍, രൂപത ഭാരവാഹികള്‍, രൂപതയിലെ 145 ഇടവകകളില്‍നിന്ന് ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍, മതാധ്യാപകര്‍, മിഷന്‍ലീഗ് ഭാരവാഹികള്‍ എന്നിവര്‍ തീർഥാടനത്തില്‍ പങ്കെടുക്കും
Kerala
കാഞ്ഞിരപ്പള്ളി: അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിംഗിൽ ആരംഭിച്ച സെന്റർ ഫോർ റിസേർച്ച് ഇന്നവേഷൻ ആൻഡ് കൺസൾട്ടൻസിയുടെ ഉദ്ഘാടനം കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ് നിർവഹിച്ചു.
അക്കാദമിക് രംഗത്തെ അറിവും വ്യവസായ മേഖലയിലെ ആവശ്യങ്ങളും തമ്മിൽ ക്രോഡീകരിച്ച് ഗവേഷണാധിഷ്ഠിത പരിഹാരങ്ങൾ കൺസൾട്ടൻസി മുഖേന നൽകുകയാണ് സിആർഐസിയുടെ പ്രധാന ലക്ഷ്യം.
പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, കോളജ് ഡയറക്ടർ റവ. ഡോ. റോയ് ഏബ്രഹാം പഴയപറമ്പിൽ, ക്രിക് ചീഫ് ഇനോവേഷൻ ഓഫീസർ ഡോ. ടോം സണ്ണി, ഫുഡ് ടെക്നോളജി വിഭാഗം തലവൻ ഡോ. സണ്ണിച്ചൻ വി. ജോർജ് എന്നിവർ പ്രസംഗിച്ചു.