കണ്ണൂർ: ഡിഎസ്സി സെന്റർ, ഡിഎസ്സി റിക്കോർഡ്സ്, കണ്ണൂർ സ്റ്റേഷൻ സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ മിലിട്ടറി സ്റ്റേഷനിൽ 72 അടി ഉയരത്തിൽ ദേശീയപതാക സ്ഥാപിച്ചു. ബർണശേരിയിലെ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ സ്മാരക ഗ്രൗണ്ടിൽ സ്ഥാപിച്ച ഫ്ലാഗ് മാസ്റ്റിൽ ലഫ്. ജനറൽ അജയ് രാംദേവ് ദേശീയപതാക ഉയർത്തി.
കണ്ണൂർ നഗരത്തിൽ സ്ഥാപിച്ച ദേശീയ പതാക നമ്മുടെ ദേശീയ സ്വത്വത്തിന്റെയും അച്ചടക്കത്തിന്റെയും ഐക്യത്തിന്റെയും അടയാളമായി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. പോർച്ചുഗീസുകാർ, ഡച്ചുകാർ, ബ്രിട്ടീഷുകാർ എന്നിവരുടെ കാലം മുതൽ കണ്ണൂർ കന്റോൺമെന്റിന് സവിശേഷമായ പാരമ്പര്യമുണ്ട്.
നിലവിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം ഈ മേഖലയുടെ സുരക്ഷയും കരുത്തും ഉറപ്പാക്കുന്നു. കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോഴെല്ലാം ഡിഎസ്സി, ടെറിറ്റോറിയൽ ആർമി എന്നിവർ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. കണ്ണൂരിലെ ജനങ്ങളും പ്രാദേശിക ഭരണകൂടവും സൈന്യത്തിന് നൽകുന്നത് വലിയ പിന്തുണയാണ്. രാജ്യസ്നേഹവും പൗരബോധവും വളർത്താൻ യുവതലമുറയ്ക്ക് ഈ പതാക വലിയ പ്രചോദനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിട്ട. ലഫ്. ജനറൽ വിനോദ് നായനാർ, റിട്ട. മേജർ ജനറൽ അഷിം, പോലീസ്, നാവികസേന, ജുഡീഷ്യറി, സിവിൽ ഉദ്യോഗസ്ഥർ, മുൻ സൈനികർ, എൻസിസി കേഡറ്റുകൾ, വിവിധ മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു. തുടർന്ന് ഡിഎസ്എസി സെന്റർ ബാൻഡ് സംഘത്തിന്റെ ദേശീയ ഗാനാലാപനവും നടന്നു.