കേരളത്തിന്റെ ആപ്പിൾ താഴ്വരയായ കാന്തല്ലൂർ വീണ്ടും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു. ജില്ലയിലെ ദേവികുളം താലൂക്കിലെ മലയോര ഗ്രാമത്തിൽ ആപ്പിൾമരങ്ങൾ നിറയെ പൂവുകൾ വിരിഞ്ഞിരിക്കുകയാണ്.
കേരളത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ ആപ്പിൾ വിളയുന്ന ഏക പ്രദേശമായ കാന്തല്ലൂർ ഇപ്പോൾ കർഷകരുടെയും സഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രമാണ്. 1500 അടി മുകളിൽ ഉയരവും തണുത്ത കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും കാന്തല്ലൂരിലെ ആപ്പിൾ കൃഷിക്ക് ഏറെ അനുയോജ്യമാണ്.
സാധാരണയായി ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ആപ്പിൾ മരങ്ങൾ പൂക്കുന്നത്. ആറു മുതൽ ഏഴു മാസത്തിനുള്ളിൽ വിളവെടുപ്പ് തുടങ്ങാനാകും. സാധാരണയായി ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് പഴങ്ങൾ പാകമാകുക.
ചുവപ്പ്, പച്ച നിറങ്ങളിലുള്ള ആപ്പിളുകളാണ് ഇവിടെ പ്രധാനം. റോയൽ ഡിലീഷ്യസ്, ഗ്രാനി സ്മിത്ത്, ഗ്രാനി ഗോൾഡ് തുടങ്ങിയ വകഭേദങ്ങളും കൃഷി ചെയ്യുന്നു. ഒരു മരത്തിൽനിന്ന് ശരാശരി 30 മുതൽ 50 കിലോഗ്രാം വരെ വിളവു ലഭിക്കാറുണ്ട്.
ശീതകാല പച്ചക്കറികൾ
ആപ്പിളിനു പുറമേ ഫ്രൂട്ട് ബൗൾ എന്നറിയപ്പെടുന്ന സ്ട്രോബെറി, ഓറഞ്ച്, പ്ലം, പീച്ച്, മാതളം, പാഷൻ ഫ്രൂട്ട്, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങളും കാരറ്റ്, ബീൻസ്, കാബേജ്, ഉരുളക്കിഴങ്ങ് തുടങ്ങിയ ശീതകാല പച്ചക്കറികളും ധാരാളമായി വിളയുന്നു.
തട്ടുതട്ടായുള്ള കൃഷിരീതിയാണ് പ്രധാനമായും പിന്തുടരുന്നത്. കാഷ്മീരിൽനിന്ന് വിമാനമാർഗം ആപ്പിൾതൈകൾ എത്തിച്ചുതുടങ്ങിയ പരീക്ഷണമാണ് ഇന്നു വിജയകരമായ കൃഷിയായി മാറിയത്. കർഷകരുടെ കഠിനാധ്വാനമാണ് ഈ നേട്ടത്തിനു പിന്നിൽ.