ന്യൂഡൽഹി: എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ കോൺഗ്രസിനെതിരെ ആരോപണങ്ങളുമായി ബിജെപി. 2010ൽ യുപിഎയിൽ മന്ത്രിയായിരുന്ന കപിൽ സിബൽ എപ്സ്റ്റീന്റെ സ്ഥാപനം നൽകിയ അവാർഡ് സ്വീകരിച്ചെന്നും കോൺഗ്രസ് ഇതിനു മറുപടി പറയണമെന്നും ബിജെപി ആരോപിച്ചു.
എന്നാല്‍ ആരോപണം കപിൽ സിബലും കോൺഗ്രസും നിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ പേരുകൾ എപ്സറ്റീൻ ഫയലില്‍ ഉണ്ടെന്നുള്ള ആരോപണങ്ങൾ നിലനിൽക്കെയാണ് കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തിയത്.
മന്ത്രി ഹർദീപ് സിംഗ് പുരിക്ക് ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ജെഫ്രി എപ്സ്റ്റീനെ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ രാഹുൽഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.
എപ്സ്റ്റീനെ മൂന്നോ നാലോ തവണ താൻ കണ്ടിട്ടുണ്ട്. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് കമ്മീഷന്റെ ഭാഗമായിരിക്കേയാണ് കണ്ടതെന്നും മന്ത്രി വ്യക്തമാക്കി.