കപൂർത്തലയിലെ മതാ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് മുന്നിൽ നിർധനയായ സ്ത്രീ ക്രൂരമായി മർദ്ദിക്കപ്പെട്ട സംഭവം പ്രദേശവാസികൾക്കിടയിലും സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുകയാണ്.
അവിടുത്തെ കടയുടമയായ വികാസ് ശർമ്മ എന്നയാളാണ് ചെറിയൊരു തർക്കത്തിന്റെ പേരിൽ കുട്ടികളുടെ മുന്നിൽവെച്ച് സ്ത്രീയെ പരസ്യമായി അക്രമിച്ചത്.
ക്ഷേത്രമുറ്റത്ത് ഇരിക്കുകയായിരുന്ന സ്ത്രീക്കൊപ്പമുണ്ടായിരുന്ന കുട്ടികൾ, പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ തൊട്ടതാണ് അക്രമിയെ പ്രകോപിപ്പിച്ചത്. പ്രകോപിതനായ ഇയാൾ സ്ത്രീയെ നിലത്തുതള്ളി വീഴ്ത്തുകയും ചെരിപ്പൂരി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
സമീപത്തുണ്ടായിരുന്ന ഭക്തരും വഴിയാത്രക്കാരും ഇടപെട്ട് തടയാൻ ശ്രമിച്ചെങ്കിലും, ഇയാൾ വീണ്ടുമെത്തി സ്ത്രീയെ ക്രൂരമായി ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഭയന്നുപോയ സ്ത്രീ ആദ്യഘട്ടത്തിൽ പോലീസിനെ സമീപിച്ചിരുന്നില്ല.
എന്നാൽ, മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വനിതാ കമ്മീഷനും മനുഷ്യാവകാശ സമിതിയും വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തതോടെ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
സബ് ഡിവിഷൻ ഡിഎസ്പി ഷീതൾ സിങ്ങിന്റെ നേതൃത്വത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിലാണ് വികാസ് ശർമ്മയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചത്.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടുന്നതിനായി അന്വേഷണസംഘം റെയ്ഡുകൾ നടത്തിവരികയാണെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.