ആരാലും സ്നേഹിക്കപ്പെടാതെയും മനസിലാക്കപ്പെടാതെയും കടന്നുപോകേണ്ടിവരുന്നു എന്നിടത്താണ് ഒരു മനുഷ്യന്റെ ഏറ്റവും സങ്കടകരമായ പരാജയം. ആ മനുഷ്യന് ഒരു മുഖമേയുള്ളൂ. ഭൂമിയിലെ എല്ലാ മഹായുദ്ധങ്ങൾക്കുമൊടുവിൽ ദയനീയമായി പരാജയപ്പെട്ടവന്റെ മുഖം. ആ മുഖം കുറേക്കാലം എനിക്കുണ്ടായിരുന്നു. ഇരുണ്ട്, പാതിയിലേറെ വെന്തുപോയ ആ മുഖവും വച്ചാണ് ഞാൻ തെരുവിലേക്കിറങ്ങി നടന്നത്. ആ മുഖവും വച്ചാണ് ഞാൻ സദസുകളിൽ വാക്കിനെ കോമരം തുള്ളിച്ചത്. അപ്പോഴെല്ലാം എന്റെ ശബ്ദം മൃതമായിരുന്നുവെന്നത് എനിക്കു മാത്രമറിയാവുന്ന രഹസ്യമായിരുന്നു.
എന്റെ വിഷാദസംഭ്രമങ്ങളെ ഉള്ളിലെങ്ങോ മിഴിനീട്ടുന്നൊരു ഇലച്ചാർത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചു നടക്കുകയായിരുന്നു. അക്കാലങ്ങളിൽ ഞാൻ തുടരെ ദുഃസ്വപ്നങ്ങൾ കണ്ടിരുന്നു. വീടുവിട്ടുപോകണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. എന്റെ തോന്ന്യാക്ഷരങ്ങളെല്ലാം കത്തിച്ചുകളയണമെന്നും ബഹുമതി പത്രങ്ങളെല്ലാം കടലിലൊഴുക്കണമെന്നും ആഗ്രഹിച്ചിരുന്നു. പക്ഷേ, ഒന്നും നടന്നില്ല. ഒന്നുറക്കെ പൊട്ടിച്ചിരിക്കാനും പൊട്ടിക്കരയാനും ആകാത്തവിധം ഞാനെനിക്ക് അന്യനായിത്തീർന്നു.
ഒരിക്കൽ അമ്മ പറഞ്ഞു, “വീട്ടിൽത്തന്നെ ഇങ്ങനെ ചടഞ്ഞുകൂടിയിരിക്കാതെ എവിടേക്കെങ്കിലുമൊന്നു പോയിട്ടുവരൂ” എന്ന്. “ഭൂമിയുടെ അറ്റത്തേക്ക് എന്നെന്നേക്കുമായി പോകട്ടെ” എന്ന് ഞാൻ ദേഷ്യഭാവേന അമ്മയോടു ചോദിച്ചു. അന്നെന്റെ ശബ്ദം ഏറെ പരുഷമായിരുന്നു. അമ്മയെ അതു വല്ലാതെ വേദനിപ്പിച്ചുവോ എന്നെനിക്കറിയില്ല. വേദനിപ്പിച്ചിട്ടുണ്ടാകണം. അല്ലായിരുന്നെങ്കിൽ ആ കണ്ണ് നിറയില്ലായിരുന്നല്ലോ. ഒഎൻവിയുടെ രണ്ടു വരികൾ അമ്മ ഓർത്തെടുത്തു ചൊല്ലി. “ഭൂമി ചുരുങ്ങിച്ചുരുങ്ങിയൊരാറടിയായ് വരും. അതുതന്നെയാണറ്റവും. നീ പോയ് വരൂ.
എത്ര ദൂരം പോയാലും എനിക്കിവിടെയിരുന്നാൽ നിന്നെ കാണാം.” പക്ഷേ, ഞാൻ പോയില്ല. എനിക്കെന്നെ കൊന്നുതിന്നാനുള്ള ദേഷ്യമുണ്ടായിരുന്നു. ആ ദേഷ്യം ഞാൻ നോക്കിനിൽക്കേ വളർന്ന് ഒരു പെരുമ്പാമ്പിന്റെ രൂപം ധരിച്ചു. ഞാനെന്നെ സ്വയം വിഴുങ്ങാൻ പാകത്തിൽ തയാറായി നിന്നു. പക്ഷേ, എനിക്കെന്നെ ഒന്നും ചെയ്യാനായില്ല. പാതികൂമ്പിയ ദീനമിഴികളിലും എന്നിലേക്കു നീളുന്ന അണിവളയിട്ട ഓരോ കൈയിലും ഞാൻ അഭയംതേടാൻ കൊതിച്ചു.
എല്ലാം ഒരു വിലാപഗാനംപോലെ തകർന്നുവീഴവേ അഖില പ്രപഞ്ചംതന്നെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. കടലിലേക്കിറങ്ങി മുത്തുകൾ വാരിവരുന്നൊരു മുക്കുവന്റെ കഥ പണ്ട് ‘സ്നേഹസേന’യിൽ വായിച്ചത് ഞാനോർത്തു. എന്നാൽ, അയാളെപ്പോലെ മുത്തുകൾ വാരി കരയിലേക്കു വരാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു. കുറേനേരം എരിയുന്ന കനലാഴി നോക്കിയിരുന്നു. വെയിലിറങ്ങി കടലിലേക്കു പോകുന്നതും സ്വർണചാമരം വീശി സന്ധ്യ വന്നെത്തുന്നതും ഇരുളുടഞ്ഞ് ചില്ല് ചിതറുന്നതും ഞാനറിയുന്നുണ്ടായിരുന്നു. രാവേറെ കനത്തപ്പോൾ ധൈര്യം വാർന്നുപോയ മനസുമായി ഞാൻ കടലിലേക്ക് ഇറങ്ങിനിന്നു. ഒരു പെരുംതിരയാകണം, എന്നെ കരയിലേക്ക് ക്ഷണവേഗത്തിൽ മലർത്തിയടിച്ചു. തിരയുടെ ആ പൊട്ടിച്ചിരി ഇപ്പോഴും കാതിലുണ്ട്.
ആ കടൽ ഇപ്പോഴുമുണ്ട്; അകത്തും പുറത്തുമായി. ആ കടൽത്തീരത്തിരുന്നാണ് ഞാൻ ആയുസിൽ ബാക്കിനിന്ന ജീവിതത്തെ നിവർത്തിവയ്ക്കാൻ ധൈര്യപ്പെട്ടത്. എന്നും ഉച്ച കഴിഞ്ഞ നേരത്ത് ഒരു കെട്ട് പുസ്തകങ്ങളുമായി കടൽത്തീരത്തേക്കു പോകും. വിത്തിനെ മഹാവൃക്ഷമാക്കുന്ന അദ്ഭുതങ്ങൾ അവിടെയിരുന്നാണ് ഞാൻ അനുഭവിച്ചത്. ഓരോ പുസ്തകവും ഓരോ അക്ഷയപാത്രങ്ങളായി എനിക്കു തോന്നി. അങ്ങനെ അമാവാസിക്കും പൗർണമിക്കുമിടയിൽ ഞാനെന്റെ വഴിയമ്പലം കണ്ടെത്തുകയായിരുന്നു.
ആ വഴിയമ്പലം ഇന്നേറെ പൊടിപിടിച്ചു കിടക്കുകയാണ്. തൂത്തു വൃത്തിയാക്കി കുന്തിരിക്കം പുകയ്ക്കാൻ മഹാത്യാഗങ്ങളിൽനിന്നിറങ്ങി അവധൂതന്മാർ വന്നത് ഞാനോർക്കുന്നു. ആ തീർഥങ്കരന്മാരുടെ ദിഗംബരത്വങ്ങളിൽ എനിക്കെന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നു. അവരുടെ സ്ഥിതപ്രജ്ഞതയിൽ പൂത്തുലഞ്ഞ കൊടുംകാടുകളുടെ ആരവം എനിക്കു കേൾക്കാമായിരുന്നു. പക്ഷേ, എന്നെ തേടി നീയെന്ന പുസ്തകം മാത്രം വന്നില്ല.
ഭൂമിയിലെ എല്ലാ വായനക്കാരും ഒരു പുസ്തകം തിരയുന്നുണ്ടാകും. അത് വായനക്കാരനെ അഗാധമായി സ്നേഹിക്കുകയും അവനെ തിരിച്ചറിയുകയും ചെയ്യുന്ന പുസ്തകമായിരിക്കും. ഒരായുസിൽ അത്തരമൊരു പുസ്തകം ലഭിക്കുന്നവർ എത്ര ഭാഗ്യവാന്മാരായിരിക്കും. അതിലേക്കുള്ള സരസ്വതീയാമങ്ങളായിരുന്നു എന്റെ വായനകൾ. ഓരോന്നു വായിച്ചുമടക്കുമ്പോഴും ഞാനോർക്കാറുണ്ട്, എനിക്കു മുഖം താഴ്ത്തി ഏങ്ങിക്കരയാൻ ഈ അക്ഷരനെഞ്ച് പോരല്ലോ എന്ന്. എങ്കിലും ഏഴുതിരി കത്തിച്ചുവച്ച് ഞാൻ വായന തുടർന്നു.
മുക്കുവൻ സ്നേഹിച്ച ഭൂതത്തെപ്പോലെ ഓരോ പുസ്തകത്തെയും അഗാധമായി സ്നേഹിച്ചു. ഓരോ പുസ്തകത്തിലും ഞാൻ തേടുന്നവളുടെ ഒറ്റക്കരിങ്കൽമുഖം കൊത്തിവച്ചു. നോക്കിനിൽക്കേ ചിലതെല്ലാം എന്നെപ്പോലെ മഴ നനഞ്ഞു നിന്നവയായിരുന്നു. ചിലത് സന്ധ്യാശോകംപോലെ അന്തിമേഘ ശകലങ്ങളിൽ പെയ്യാനൊരുങ്ങിനിന്നു. ചിലത് ഏകാഗ്രമാം ജന്മത്തിൽ അനേക ജന്മം തപിച്ചിരിക്കുന്നതായി എനിക്കു തോന്നി. പക്ഷേ, അപ്പോഴും എന്റെ സമസ്യകൾ ആരാലും പൂരിപ്പിക്കാനാകാതെ അലഞ്ഞുതിരിയുകയായിരുന്നു.
അക്കാലത്താണ് വിശ്വപ്രേമത്തിന്റെ യോഗാനുഭൂതികൾ നിറഞ്ഞ ഒരു പുസ്തകം കൈയിൽ തടഞ്ഞത്. അത് ഭജനീയവും പൂജനീയവുമായൊരു കൊച്ചു പുസ്തകമായിരുന്നു. സ്വാമി വിവേകാനന്ദന്റെ യോഗാത്മക കവിതകളുടെ ഒരു സമാഹാരം. കവിതകളുടെ ആത്മവിശുദ്ധിയോ ഭാവാർഥസൗന്ദര്യമോ ദർശനവിശാലതയോ ഒന്നും എനിക്കറിയാഞ്ഞിട്ടും ഔപനിഷദികമായ ആ വാക്ഗംഗയിൽ ഞാൻ മുങ്ങിനിവർന്നു. മനുഷ്യനാണ് ജീവിക്കുന്ന ദൈവം എന്ന ഒറ്റ വാക്കിൻ ആത്മമഹിമയിൽ ഞാനലിഞ്ഞുചേർന്നു എന്നതാണ് സത്യം. ആ സൂക്ഷ്മസത്യം സ്നേഹത്തിന്റെ ഛന്ദസായിരുന്നു. “എല്ലാവരും തന്നെ സ്നേഹിക്കുന്നു.
പ്രപഞ്ചസംഗീതത്തിന്റെ സ്വരപല്ലവിയിലെ ഒരു സ്പന്ദനം ഞാനാണ്. അപ്പോൾ നീ മാത്രമെന്തേ ആരെയും സ്നേഹിക്കാതെ മടിച്ചിരിക്കുന്നു” എന്നാണ് വിവേകാനന്ദൻ ചോദിക്കുന്നത്. ഈ ചോദ്യം ചെറുതല്ലാത്തൊരു ഉത്സാഹമാണ് എനിക്കു തന്നത്. ഞാനൊരു അവധൂതനോ വേദാന്തിയോ അല്ലാതിരുന്നിട്ടും ആ വചനസാക്ഷ്യങ്ങളിൽ മനസർപ്പിച്ച് ഏറെദൂരം നടന്നു.
ആ യാത്ര ഒട്ടും സുഖപ്രദമായിരുന്നില്ല. അതൊരുതരം തോലുരിഞ്ഞ് നൊന്തു വിണ്ടുകീറിയ യാത്രയായിരുന്നു. എന്നിട്ടും ആ പഥങ്ങൾ മനോമോഹനങ്ങൾ എന്നു സങ്കല്പിച്ചു ഞാൻ ചവിട്ടിക്കയറി. കയറിച്ചെന്നിടം സ്നേഹസമൃദ്ധമായിരുന്നു. അവിടെ വിരഹമോ വിഷാദമോ വിജനതയോ ഇല്ല. നീലക്കയങ്ങളില്ല. ഹിമശൈത്യമെഴും വെൺമേഘങ്ങളില്ല. ഉള്ളത് സ്നേഹത്തിന്റെ പൂർണചന്ദ്രോദയങ്ങൾ മാത്രം.
വിവേകാനന്ദൻ പറയുന്നു, “കൂടപ്പിറപ്പുകളേ, നിങ്ങളുടെ മനസുകളാണ് ഈ പ്രപഞ്ചത്തെ നിങ്ങൾ ആഗ്രഹിക്കുംവിധം സുന്ദരമായി സൃഷ്ടിച്ചത്. ഇല്ലായിരുന്നെങ്കിൽ ഇവയെല്ലാം സാധാരണ പ്രപഞ്ചവസ്തുക്കൾ മാത്രം. സ്നേഹമാണ് എന്നും അമരത്വത്തെയും അനശ്വരതയെയും സൂക്ഷിക്കുന്നത്.” ആ വിവേകവാണി ഒന്നുകൂടി പറഞ്ഞുറപ്പിക്കുന്നുണ്ട്. “സ്നേഹിക്കാനുള്ള കഴിവു കിട്ടിയ മനുഷ്യരാണ് ഭൂമിയിൽ കവികളായി പിറക്കുന്നത്” എന്ന്.